കേന്ദ്ര ധനമന്ത്രിയുടെ ഇപ്പോഴത്തെ നോട്ടവും വാക്കും കമ്യൂണിസ്റ്റ് വിരോധവും കേരള വിരുദ്ധവുമാണെന്ന് ശിവൻകുട്ടി ആരോപിച്ചു
വി. ശിവൻകുട്ടി, നിർമല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റേത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ പാർവതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ ഇപ്പോഴത്തെ നോട്ടവും വാക്കും കമ്യൂണിസ്റ്റ് വിരോധവും കേരള വിരുദ്ധവുമാണെന്ന് ശിവൻകുട്ടി ആരോപിച്ചു.
രാജ്യസഭയിൽ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്ന കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. ബസിൽ നിന്ന് പെട്ടി ഇറക്കാൻ 50 രൂപയെങ്കിലും നോക്കി നിൽക്കുന്നവർക്ക് വേറെ കൂലി നൽകണം. നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയും ഇല്ലെന്നും സിപിഎമ്മുകാരാണ് അത് പിരിക്കുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതാണ് കേരളത്തിലെ വ്യവസായങ്ങളെ നശിപ്പിച്ചതെന്നും ധനമന്ത്രി വിമർശിച്ചു. രണ്ടുദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. ഇക്കാര്യത്തെപ്പറ്റി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും താനും ഇതേ മേഖലയിൽ നിന്നുള്ള ആളാണെന്നും നിർമല സീതാരാമൻ പ്രതിപക്ഷ ആംഗങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു രാജ്യസഭയിലെ ധനമന്ത്രിയുടെ പ്രസ്താവന. കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ആശാ വർക്കർമാരുടെ സമരം, വയനാട് പുനരധിവാസം എന്നീ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ചയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. അനൗപചാരിക കൂടിക്കഴ്ചയാണ് നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.