സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തുള്ള സംഘമാണ് സംസ്ഥാനം സന്ദർശിക്കുന്നത്
ഗോത്ര സംഘർഷങ്ങൾ അരങ്ങേറുന്ന മണിപ്പൂർ സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സന്ദർശിക്കും. സംസ്ഥാനത്തെ സ്ഥിതിയും കലാപബാധിതർക്കുള്ള സഹായ വിതരണവും ജസ്ററിസുമാർ വിലയിരുത്തും. മാർച്ച 22 നാണ് സംഘം മണിപ്പൂരിൽ എത്തുക. സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തുള്ള സംഘമാണ് സംസ്ഥാനം സന്ദർശിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ.വി. വിശ്വനാഥൻ, വിക്രം നാഥ്, എൻ.കെ. സിങ് എന്നിവരാകും സംഘത്തിലുണ്ടാകുക.
മണിപ്പൂരിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതിയുടെ കാലാവധി ജൂലൈ 31 വരെ സുപ്രീം കോടതി തിങ്കളാഴ്ച നീട്ടിയിരുന്നു. ജൂലൈ 21ന് മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
അസമിലേക്ക് മാറ്റിയ കേസുകളുടെ വിചാരണ ഗുവാഹത്തി കോടതികളിൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ന്യായമായ വിചാരണ ഉറപ്പാക്കാനാണ് മുൻപ് അസമിലേക്ക് മാറ്റിയത്. കൈമാറ്റം ചെയ്യപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഒന്നോ അതിലധികമോ ജുഡീഷ്യൽ ഓഫീസർമാരെ നാമനിർദേശം ചെയ്യാനും ഗുവാഹത്തി ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റിൽ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജസ്റ്റിസ് ഗീതാ മിത്തൽ കമ്മിറ്റിയെ നിയമിച്ചത്. മണിപ്പൂർ സംഘർഷങ്ങളുടെ അന്വേഷണത്തിനപ്പുറം, ദുരിതാശ്വാസം, പുനരധിവാസം, ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വശങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ചുമതല. നിയമവാഴ്ചയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് കമ്മിറ്റിയുടെ രൂപീകരണത്തിന്റെ ലക്ഷ്യമെന്നാണ് കോടതി ഊന്നിപ്പറഞ്ഞത്.