തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതു സമ്മേളനത്തിലാണ് പാർട്ടി നേതാവ് വിജയ് കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തിയത്
ത്രിഭാഷാ നയം, മണ്ഡല പുനർനിർണയം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് രൂക്ഷവിമർശനവുമായി നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാടിനോട് കളിക്കരുതെന്നാണ് താരത്തിൻ്റെ മുന്നറിയിപ്പ്. തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിലാണ് പാർട്ടി നേതാവിൻ്റെ താക്കീത്. കേന്ദ്രനയങ്ങൾക്കെതിരെ 17 പ്രമേയങ്ങളും സമ്മേളനത്തിൽ പാസാക്കി.
"ഒരു അണക്കെട്ട് കെട്ടി, നദിയെ തടസപ്പെടുത്താം, പക്ഷെ കാറ്റിനെ തടഞ്ഞാൽ അത് കൊടുങ്കാറ്റായി മാറും", തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതു സമ്മേളനത്തിൽ പാർട്ടി നേതാവ് വിജയ്‌യുടെ വാക്കുകളാണിത്. പിന്നാലെ രാഷ്ട്രീയ എതിരാളികളോടുള്ള കടുത്ത വിമർശനങ്ങൾ വന്നു. ഡിഎംകെയുടെ രഹസ്യ ഉടമ ബിജെപി ആണെന്നും ഇരുവരും എതിരാളികളെപോലെ നടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിജയ് പറഞ്ഞു.
നടൻ വിജയ് തമിഴക വെട്രികഴകം രൂപീകരിച്ച് ഒരുവർഷം പൂർത്തിയതിന് പിന്നാലെയാണ് ചെന്നൈ തിരുവാൺമയൂരിൽ പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ യോഗം സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച വിജയ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അധികാരത്തിൽ എത്തുമെന്നും യോഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും താരം കൂട്ടിച്ചേർത്തു.
ത്രിഭാഷാ നയം, മണ്ഡല പുനർനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ജിഎസ്ടി, പറന്തൂർ പ്രതിഷേധം, മത്സ്യത്തൊഴിലാളി പ്രതിഷേധം, കർഷക പ്രതിഷേധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ടിവികെയുടെ ജനറൽ കൗൺസിലിൽ ചർച്ചയായി. 17 പ്രമേയങ്ങളാണ് യോഗത്തിൽ അവതരിപ്പിച്ചത്. തമിഴ്നാട് സെക്രട്ടേറിയറ്റിനെ ഓർമിപ്പിക്കുന്ന വിധം രൂപകൽപന ചെയ്ത പ്രവേശന കവാടവും വിജയയുടെ കൂറ്റൻ കട്ടൗട്ടുകളും ഒരുക്കിയാണ് ജനറൽ കൗൺസിൽ യോഗം സംഘടിപ്പിച്ചത്.