മാർഗനിർദേശങ്ങൾ അനുസരിച്ച് നടപടികൾ പൂർത്തീകരിക്കാനും ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു
ആറളം ഫാമിലെ വന്യജീവി അക്രമണത്തിൽ സർക്കാർ സത്യവാങ്മൂലം തള്ളി ഹൈക്കോടതി. സത്യവാങ്മൂലത്തിൽ വന്യജീവി അക്രമണം തടയാൻ സ്വീകരിച്ച നടപടിയില്ലെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ രണ്ട് തവണ ആവശ്യപ്പെട്ട കാര്യങ്ങളൊന്നും പാലിച്ചില്ല, ആക്ഷൻ പ്ലാൻ വേണമെന്ന കോടതി നിർദേശം സത്യവാങ്മൂലത്തിൽ ഇല്ല. ഏപ്രിൽ ഏഴിനകം വീണ്ടും സത്യവാങ്മൂലം നൽകണമെന്ന് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.
ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏർപ്പെടുത്തി വരികയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ അക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് തങ്ങൾക്കു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലാത്തതെന്ന് കോടതി ചോദിച്ചു. ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ഒന്നും സമർപ്പിച്ചിട്ടില്ലെന്നും എത്ര സമയം എടുക്കുമെന്നു വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ALSO READ: പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെത്തി
മാർഗനിർദേശങ്ങൾ അനുസരിച്ച് നടപടികൾ പൂർത്തീകരിക്കാനും ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ 7ന് വീണ്ടും പരിഗണിക്കും.