fbwpx
കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു, കൂവലെല്ലാം അയാള്‍ തനിക്കുള്ള കയ്യടിയാക്കി മാറ്റി!; പൃഥ്വിരാജിനെക്കുറിച്ച് ഷഹബാസ് അമന്‍
logo

ന്യൂസ് ഡെസ്ക്

Posted : 08 Apr, 2025 10:27 PM

വിചാരിച്ച പോലെത്തന്നെ, പ്രകാശന്‍ മൈക്ക് കയ്യിലെടുത്തതും ''കൂ'' എന്ന ശബ്ദത്തില്‍ പ്രഷര്‍ കുക്കര്‍ ആദ്യത്തെ വിസിലടിച്ചു! പക്ഷെ കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു!

MOVIE


ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഗായകന്‍ ഷഹബാസ് അമന്‍. താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഈ പുഴയും സന്ധ്യകളും എന്ന ഗാനം ജനങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് ഷഹബാസ് അമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്.

അഹങ്കാരിയെന്നും ധിക്കാരിയെന്നും വിളികേട്ട പൃഥ്വിരാജിനെ ആളുകള്‍ തിയേറ്ററില്‍ കൂവിയെന്നും എന്നാല്‍ ആ ചിത്രം തിയേറ്ററില്‍ നൂറ് ദിവസം ഓടിയെന്നും ഷഹബാസ് കുറിക്കുന്നു. ഇന്ത്യന്‍ റുപ്പിയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ അപ്‌സര തിയേറ്ററില്‍ പോയപ്പോള്‍ ഉള്ളില്‍ പേടിയുണ്ടായിരുന്നെന്നും 'ഈ പുഴയും സന്ധ്യകളും' എന്ന പാട്ട് തിയറ്ററില്‍ എങ്ങനെ വര്‍ക്ക് ആകും എന്നതില്‍ ആയിരുന്നു ശ്രദ്ധ മുഴുവന്‍! മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് പേടിയെന്നും ഷഹബാസ് പറയുന്നു.


ALSO READ: ബിഗ് സ്ക്രീനിലേക്ക് പുതിയ 'വാഴ'കൾ; വാഴ II ചിത്രീകരണം ആരംഭിച്ചു


പൃഥ്വിരാജ് ആയിരുന്നു അതിലെ ഒരു കാരണമെന്നും ഷഹബാസ് പറയുന്നു. ചിത്രത്തിലെ നായകനും പ്രൊഡ്യൂസര്‍മാരില്‍ ഒന്നാമനുമായ പൃഥ്വിരാജ് അന്ന് മലയാളികളായ ജന സഹസ്രങ്ങളുടെ വിരോധം ആദ്യമായി ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

'തന്റെ ഇന്റര്‍വ്യൂകളില്‍ സ്വന്തം കോണ്‍സെപ്റ്റുകള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, അധികപ്രസംഗി. സംസാരം അധികവും ചടുലമായ ഇംഗ്ലീഷില്‍ ആണ്. അതിനൊക്കെ കാരണം ബിബിസിയിലെ അന്നത്തെ ജേര്‍ണലിസ്റ്റും (ഇന്നത്തെ 'അര്‍ബന്‍ നക്‌സല്‍ ??)അയാളുടെ കാമുകിയും ലൈഫ് പാര്‍ട്ട്ണറും ആയ സുപ്രിയ ആണ്. തങ്ങളെ ആരെയും അറിയിക്കാതെ അവളെ വിവാഹവും കഴിച്ച്, മെയ്ന്‍ ആയി, അഹങ്കാരിയായി നടക്കുകയാണ് അയാള്‍,' ഷഹബാസ് എഴുതി.

'ഈ പുഴയും' എന്ന പാട്ട് തിയേറ്ററില്‍ വന്നപ്പോള്‍ ആദ്യം ഒരു കൂവല്‍ വന്നെന്നും എന്നാല്‍ ചിത്രം 100 ദിവസം ഓടി. പിന്നീടും തനിക്കുള്ള കൂവലുകളെല്ലാം കൈയ്യടികളാക്കി മാറ്റിയ നടനാണ് പൃഥ്വിരാജ് എന്നും ഷഹബാസ് പറഞ്ഞു.

''ഈ പുഴയും' എന്ന പാട്ടും ആ സിനിമയയും പൃഥ്വിക്കും വിജയിനും റിമയ്ക്കും എനിക്കും മറ്റു പലര്‍ക്കും അംഗീകാരങ്ങളും അതിലേറെ മനോഹരമായ ഓര്‍മ്മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും കൊണ്ട് വന്ന് തന്നു! അതിലൊന്നാണ് ഇപ്പോള്‍ നിങ്ങളുമായി വ്യക്തിപരമായി പങ്കു വെയ്ക്കുന്ന ഈ അമൂല്യ നിധി! എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം,' ഷഹബാസ് പറഞ്ഞു.


ALSO READ: ഫ്ലവറല്ല ഫയർ; തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാറിന് പിറന്നാൾ ആശംസിച്ച് ആരാധകർ


ഷബഹാസ് അമന്റെ കുറിപ്പ്



'ഇന്ത്യന്‍ റുപ്പി' ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാന്‍ കോഴിക്കോട്ടെ അപ്‌സര തിയറ്ററില്‍ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയോടെ ഇരിക്കുകയാണ്. ഉള്ളില്‍ ചെറിയ ഒരു ആന്തല്‍ ഉണ്ട്! 'ഈ പുഴയും സന്ധ്യകളും' എന്ന പാട്ട് തിയറ്ററില്‍ എങ്ങനെ വര്‍ക്ക് ആകും എന്നതില്‍ ആയിരുന്നു ശ്രദ്ധ മുഴുവന്‍! മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് പേടി.

മൂന്നാമത്തെ കാരണം മാത്രം ഇപ്പോള്‍ പറയാം. ചിത്രത്തിലെ നായകനും പ്രൊഡ്യൂസര്‍മാരില്‍ ഒന്നാമനുമായ പൃഥ്വിരാജ് അന്ന് മലയാളികളായ ജന സഹസ്രങ്ങളുടെ വിരോധം ആദ്യമായി ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്! കാരണം എന്താണെന്നല്ലേ? തന്റെ ഇന്റര്‍വ്യൂകളില്‍ സ്വന്തം കോണ്‍സെപ്റ്റുകള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, അധികപ്രസംഗി. സംസാരം അധികവും ചടുലമായ ഇംഗ്ലീഷില്‍ ആണ്. അതിനൊക്കെ കാരണം ബിബിസിയിലെ അന്നത്തെ ജേര്‍ണലിസ്റ്റും (ഇന്നത്തെ 'അര്‍ബന്‍ നല്‍ക്‌സല്‍ ??)അയാളുടെ കാമുകിയും ലൈഫ് പാര്‍ട്ട്ണറും ആയ സുപ്രിയ ആണ്.

തങ്ങളെ ആരെയും അറിയിക്കാതെ അവളെ വിവാഹവും കഴിച്ച്, മെയ്ന്‍ ആയി, അഹങ്കാരിയായി നടക്കുകയാണ് അയാള്‍. അതും ഒരു 'മലപ്പുറം എടപ്പാളുകാരന്റെ' മകന്‍ ! ഒരു വിനയ, വിധേയ ഭാവമൊക്കെ വേണ്ടേ? അയാളുടെ മേല്‍ ജനം ചാര്‍ത്തിയ കുറ്റപത്രം ആണ്. എങ്ങനെയുണ്ട്? സ്ട്രോങല്ലേ? ആ ജനം ആണ് തിയറ്റര്‍ നിറഞ്ഞിരിക്കുന്നത്! നിന്നെ ഞങ്ങള്‍ ശരിയാക്കിത്തരാടാ എന്ന മട്ടിലാണ് അവരുടെ ഇരിപ്പ്! അങ്ങനെയിരിക്കുമ്പോള്‍ അതാ, ഒരു നീല ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത്, തനി കോഴിക്കോട്ടുകാരന്‍ ജയപ്രകാശ് ആയി നടന്ന് വന്ന്, അയാള്‍ മൈക്ക് കയ്യിലെടുത്ത് പാടുകയാണ്; ഒരു ഓര്‍ക്കസ്ട്രയും ഇല്ലാതെ. മുല്ലനേഴി മാഷിന്റെ ലിറിക്‌സ്.

''ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും''. അപ്പുറത്ത് നില്‍ക്കുന്നതാണെങ്കില്‍ വേറൊരു ധിക്കാരി ! റിമ കല്ലിങ്കല്‍! അല്ലാഹ്.. ഇന്റെ പാട്ട് എല്ലാം കൊണ്ടും കല്ലത്തായി എന്ന് ഞാന്‍ ഉറപ്പിച്ചു! വിചാരിച്ച പോലെത്തന്നെ, പ്രകാശന്‍ മൈക്ക് കയ്യിലെടുത്തതും ''കൂ'' എന്ന ശബ്ദത്തില്‍ പ്രഷര്‍ കുക്കര്‍ ആദ്യത്തെ വിസിലടിച്ചു! പക്ഷെ കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു! ഇന്ത്യന്‍ റുപ്പി നൂറാം ദിവസം ആഘോഷിച്ചു! കൂവലെല്ലാം അയാള്‍ തനിക്കുള്ള കയ്യടിയാക്കി മാറ്റി! എന്ന് മാത്രമല്ല, 'ഈ പുഴയും' എന്ന പാട്ടും ആ സിനിമയയും പൃഥ്വിക്കും വിജയിനും റിമയ്ക്കും എനിക്കും മറ്റു പലര്‍ക്കും അംഗീകാരങ്ങളും അതിലേറെ മനോഹരമായ ഓര്‍മ്മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും കൊണ്ട് വന്ന് തന്നു! അതിലൊന്നാണ് ഇപ്പോള്‍ നിങ്ങളുമായി വ്യക്തിപരമായി പങ്കു വെയ്ക്കുന്ന ഈ അമൂല്യ നിധി! എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം.


Also Read
user
Share This

Popular

KERALA
KERALA
കേന്ദ്രത്തിന്റെ തോന്നിവാസത്തിന് ഏറ്റ തിരിച്ചടി; വഖഫിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ