ശക്തമായ മഴയിലും കാറ്റിലും വടക്കൻ ബിഹാറിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർക്ക് ദാരുണാന്ത്യം. ബെഗുസാരായി ,ദർഭംഗ, മധുബനി, സമസ്തിപൂർ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് അപകടം സംഭവിച്ചത്. ബെഗുസാരായിയിൽ നാല് മരണവും ദർഭംഗയിൽ നാല് മരണവും മധുബനിയിൽ മൂന്ന് മരണവും സമസ്തിപൂരിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിലും കാറ്റിലും വടക്കൻ ബിഹാറിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധുബനി, ബെഗുസാരായി, ദർഭംഗ ജില്ലകളിലാണ് നാശനഷ്ടങ്ങൾ കൂടുതലായും സംഭവിച്ചിരിക്കുന്നത്.
ALSO READ: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലി; കൂട്ടിലിട്ട ആടിനെ കടിച്ചുകൊന്നു
മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം, 2024-25ലെ ബിഹാർ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം 275 പേരാണ് സംസ്ഥാലത്ത് ഇടിമിന്നലേറ്റ് മരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ചേർന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.