മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിക്ക് നേരെയും എം. വി. ജയരാജൻ വിമർശനമുന്നയിച്ചു
തളിപ്പറമ്പ് സർസെയ്‌ദ് കോളേജ് വഖഫ് ഭൂമി വിവാദത്തിൽ ലീഗ് നേതാക്കളെ പരിഹസിച്ച് എം. വി. ജയരാജൻ. ലീഗ് നേതാക്കൾ നടത്തിയത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമെന്നാണ് ജയരാജൻ്റെ പ്രതികരണം. സ്വന്തം പള്ളിയുടെ ഭൂമി വഖഫ് അല്ലെന്ന് ലീഗ് നേതാക്കൾ പറയുന്നു. ഇവർ വിശ്വാസികളാണോ എന്നായിരുന്നു ജയരാജൻ്റെ പരിഹാസം.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിക്ക് നേരെയും എം.വി. ജയരാജൻ വിമർശനമുന്നയിച്ചു. സർ സയ്യിദ് കോളജ് നൽകിയ ഹർജിയിൽ ക്ലറിക്കൽ പിഴവ് പറ്റിയെന്ന് അബ്ദുൾ കരീം ചേലേരി പറയുന്നു. എടോ കള്ള സുവറേ ഇത് ക്ലറിക്കൽ മിസ്റ്റേക്കാണോ എന്നായിരുന്നു ജയരാജൻ്റെ പ്രതികരണം.
തളിപ്പറമ്പ് ജമാ അത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമിയിലാണ് സർസെയ്‌ദ് കോളേജിന്റെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1966 ൽ ആരംഭിച്ച കോളജിന് 1967 ലാണ് അന്നത്തെ മുത്തവല്ലിയായ കെ.വി. സൈനുദ്ധീൻ ഹാജി ഭൂമി അനുവദിച്ചത്. ഈ ഭൂമിക്ക് തങ്ങളാണ് നികുതി അടച്ചുവരുന്നത് എന്നാണ് കോളേജ് മാനേജ്‌മെന്റ് പറയുന്നത്. 2021ൽ രണ്ട് സ്വകാര്യ വ്യക്തികൾ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടയ്ക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആവശ്യം പരിഗണിച്ച തളിപ്പറമ്പ് തഹസീൽദാർ കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്കിടെയാണ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഈ സത്യവാങ്മൂലത്തിൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണ് എന്നുമായിരുന്നു ആരോപണം. അതേസമയം,വഖഫ് ഭൂമിയല്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും കോളേജിനെ തകർക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നുമാണ് സർ സെയ്‌ദ് കോളേജ് മാനേജരും മുസ്ലീംലീഗ് നേതാവുമായ അള്ളാംകുളം മഹമൂദിൻ്റെ വാദം.