ഫോറൻസിക് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ ഉണ്ടാകും
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു ഉണ്ടായ അപകടത്തിൽ പൊലീസിൻ്റെ നേതൃത്വത്തിൽ ഇന്ന് വിശദമായ പരിശോധന നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ ഉണ്ടാകും. സ്ഥാപനത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കലൂരിലെ ഐഡെലി കഫെയിലാണ് ഇന്നലെ സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകീട്ട് നാലുമണിയോടെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ ഒരാളുടെ ശരീരം മുഴുവനായി പൊള്ളിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ യുവതി പറഞ്ഞു.
ALSO READ: കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം
സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ജിസിഡിഎ കഴിഞ്ഞ മാസം ആറാം തിയതി ഉത്തരവ് പുറത്തിറക്കിയിരുന്നു. നിർദേശം അവഗണിച്ച് പല സ്ഥാപനങ്ങളിലും ഗ്യാസ് ഉപയോഗിച്ചിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.