യുവാവിനെ അതേ തസ്തികയിൽ നിയമിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും വി.എൻ വാസവൻ
തൃശൂർ കൂടൽമാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയ നടപടി സാംസ്കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഉത്സവം നടക്കാനാണ് താൽക്കാലികമായി ഓഫീസിൽ ചുമതലപ്പെടുത്തിയത്. ഇന്നും കേരളത്തിൽ അയിത്ത മനോഭാവം നിലിൽക്കുന്നു. യുവാവിനെ അതേ തസ്തികയിൽ നിയമിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും വി.എൻ വാസവൻ പറഞ്ഞു.
തന്ത്രിമാരുടെ നടപടിയെ നിശിതമായി വിമർശിച്ച് പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഒ.ആർ. കേളുവും രംഗത്തെത്തിയിരുന്നു. കൂടൽമാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെ തിരഞ്ഞെടുത്ത നിയമനമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, കഴക നിയമനം തങ്ങളുടെ ചുമതലയാണെന്നും സുപ്രീം കോടതി വിധി കയ്യിലുണ്ടെന്നും നേരത്തെ തന്ത്രി പത്മനാഭൻ നമ്പൂതിരി പ്രതികരിച്ചിരുന്നു. അതേസമയം, ഈഴവനെ കഴകക്കാരനായി ജോലി ചെയ്യാൻ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് എസ്എൻഡിപി സംസ്ഥാന കൗൺസിലർ വി.കെ. പ്രസന്നൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുമെന്നായിരുന്നു ദേവസ്വം ചെയർമാൻ കെ.എ. ഗോപിയുടെ പ്രതികരണം.