ബിസ്ഫി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഹരിഭൂഷൺ താക്കൂർ ബച്ചോളാണ് വിവാദ പരാമർശം നടത്തിയത്. ഇയാളെ ശാസിക്കാനും മാപ്പ് പറയാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടോയെന്നും തേജസ്വി യാദവ് വെല്ലുവിളിച്ചു.
ഹോളി ദിനത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ പുറത്തിറങ്ങരുതെന്ന ബീഹാർ എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. സംസ്ഥാനം എംഎൽഎയുടെ അച്ഛൻ്റേതാണോ എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിസ്ഫി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഹരിഭൂഷൺ താക്കൂർ ബച്ചോളാണ് വിവാദ പരാമർശം നടത്തിയത്. ഇയാളെ ശാസിക്കാനും മാപ്പ് പറയാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടോയെന്നും തേജസ്വി യാദവ് വെല്ലുവിളിച്ചു.
മാർച്ച് 14 വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളിയെത്തുന്നത്. റമദാൻ മാസത്തിലെ വെള്ളിയാഴ്ചയായതിനാൽ മുസ്ലീങ്ങൾക്കും ഈ ദിനം പ്രധാനമാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ഹോളിയിൽ മുസ്ലീങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നായിരുന്നു എംഎൽഎ പറഞ്ഞത്.
"വർഷത്തിലൊരിക്കലാണ് ഹോളി നടക്കുന്നത്. നിറങ്ങളുടെ ഉത്സവമാണ് ഹോളി. ആരെങ്കിലും ദേഹത്ത് നിറങ്ങൾ പുരട്ടിയാൽ മുസ്ലീം സുഹൃത്തുക്കൾ അസ്വസ്ഥരാകും. അതുകൊണ്ട് നിങ്ങൾക്ക് വിശാല മനസ്സുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക. ഇല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക. ജുമുഅ (വെള്ളിയാഴ്ച പ്രാർഥന) വർഷത്തിൽ 52 തവണ വരുന്നു. ഗംഗാ-യമുന സംസ്കാരത്തെയും സാഹോദര്യത്തെയും കുറിച്ചും സംസാരിക്കുന്നവരാണ് മുസ്ലീങ്ങൾ. അപ്പോൾ ഹിന്ദുക്കൾക്ക് ഒരു ജുമുഅ വിട്ടുനൽകുക,"- ഇതായിരുന്നു ബിജെപി എംഎൽഎയുടെ പ്രസ്താവന.
പിന്നാലെ എംഎൽഎയുടെ പരാമർശത്തെ വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. "മുസ്ലീം സഹോദരന്മാരോട് പുറത്തിറങ്ങരുതെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആരാണ് ഇത് പറയാൻ? എംഎൽഎയുടെ അച്ഛൻ്റേതാണോ ഈ സംസ്ഥാനം? എങ്ങനെയാണ് ഇത്തരമൊരു പ്രസ്താവന നടത്താൻ അദ്ദേഹത്തിന് കഴിയുന്നത്?" തേജസ്വി യാദവ് ചോദിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും തേജസ്വി യാദവ് വിമർശനമുയർത്തി. മുഖ്യമന്ത്രി അബോധാവസ്ഥയിലാണ്. ദളിത് സ്ത്രീകൾ അവരുടെ അവകാശങ്ങളെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം അവരെ ശകാരിക്കുകയാണ്. എംഎൽഎ ശകാരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ജെഡിയു ഇപ്പോൾ ബിജെപിയുടെയും സംഘപരിവാറിന്റെയും കയ്യിലാണെന്നും മുഖ്യമന്ത്രിക്ക് തന്റെ കസേരയല്ലാതെ മറ്റൊന്നും പ്രശ്നമല്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.