സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ളപ്രചാരണങ്ങളും കലാപ ആഹ്വാനങ്ങളും ചിലർ നടത്തുന്നു
തൃശൂർ കൂടൽമാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയതിൽ വിയോജിപ്പ് വ്യക്തമാക്കി ദേവസ്വം ഭരണ സമിതി തന്ത്രി പ്രതിനിധി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയത് ചട്ടവിരുദ്ധമായ നിയമനമാണെന്ന് തന്ത്രി പ്രതിനിധി പറഞ്ഞു. തന്ത്രി പ്രതിനിധി നെടുമ്പള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആണ് ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ജാതി വിവേചനം ഉണ്ടെന്ന് വരുത്തിതീർക്കാൻ നീചമായ പ്രചാരണം നടത്തുന്നുവെന്നും തന്ത്രി പ്രതിനിധി പറഞ്ഞു. കാരായ്മ വ്യവസ്ഥ ലംഘിച്ചാണ് നിയമനം നടത്തിയത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ളപ്രചാരണങ്ങളും കലാപ ആഹ്വാനങ്ങളും ചിലർ നടത്തുന്നു. ഭരണസമിതിയിൽ നടക്കുന്നത് അധികാര വടംവലിയാണെന്നും തന്ത്രി പ്രതിനിധി പ്രതികരിച്ചു. ആചാര അനുഷ്ഠാന സംരക്ഷണം മുൻനിർത്തി ആശയ പ്രചാരണവും നിയമനടപടികളും സ്വീകരിക്കുമെന്നും ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി.
അതേസമയം, നടപടി സാംസ്കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇന്നും കേരളത്തിൽ അയിത്ത മനോഭാവം നിലിൽക്കുന്നുണ്ട്. യുവാവിനെ അതേ തസ്തികയിൽ നിയമിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും വി.എൻ. വാസവൻ പറഞ്ഞിരുന്നു.