ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ തൊഴിലിൽ നിന്ന് മാറ്റിനിർത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂർ കൂടൽമാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയ തന്ത്രിമാരുടെ നടപടിയെ നിശിതമായി വിമർശിച്ച് പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഒ.ആർ. കേളു. കൂടൽമാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെ തിരഞ്ഞെടുത്ത നിയമനമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
“തന്ത്രിമാരെടുത്ത നിലപാട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കെതിരാണ്. മനുവാദികൾക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകൾ കേരളത്തിന്റെ സാംസ്ക്കാരിക ബോധത്തിനെതിരാണ്. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ തൊഴിലിൽ നിന്ന് മാറ്റിനിർത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണ്,” മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, കഴക നിയമനം തങ്ങളുടെ ചുമതലയാണെന്നും സുപ്രീം കോടതി വിധി കയ്യിലുണ്ടെന്നും നേരത്തെ തന്ത്രി പത്മനാഭൻ നമ്പൂതിരി പ്രതികരിച്ചിരുന്നു. കഴക ജോലി വാര്യർ സമുദായത്തിന് അവകാശപ്പെട്ടതെന്ന് വാദിച്ച് സമസ്ത കേരള വാര്യർ സമാജവും രംഗത്തുവന്നു.
ഈഴവനെ കഴകക്കാരനായി ജോലി ചെയ്യാൻ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് എസ്എൻഡിപി സംസ്ഥാന കൗൺസിലർ വി.കെ. പ്രസന്നൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുമെന്നായിരുന്നു ദേവസ്വം ചെയർമാൻ കെ.എ. ഗോപിയുടെ പ്രതികരണം.