തസ്ലീമയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതത് നിർണായകമായ വഴിത്തിരിവാണ് എന്നാണ് പൊലീസ് പറയുന്നത്
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുൽത്താൻ പൊലീസ് പിടിയിൽ. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴയി നിന്നുള്ള എക്‌സൈസ് സംഘം ചെന്നൈയിലേക്ക് തിരിച്ചത്. ഇന്ന് രാവിലെയോടെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളെ രാവിലെയോടെ ആലപ്പുഴയിലേക്ക് എത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തസ്ലീമയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതത് നിർണായകമായ വഴിത്തിരിവാണ് എന്നാണ് പൊലീസ് പറയുന്നത്.
തസ്ലീമയെ പിടികൂടുന്ന സമയത്ത് ഭർത്താവും മക്കളും കൂടെ ഉണ്ടായിരുന്നു. ലഹരിക്കടത്തുമായി ഭർത്താവിന് ബന്ധമില്ലെന്നും,വീട്ടുകാർ അറിയാതെയാണ് ലഹരിക്കടത്ത് നടത്തിയതെന്നുമായിരുന്നു തസ്ലീമ എക്സൈസിന് ഉൾപ്പെടെ മൊഴി നൽകിയത്. ഇതിനെ തുടർന്നാണ് ഭർത്താവിനെ വിട്ടയച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഫോൺ രേഖകൾ ഉൾപ്പടെ കണ്ടെത്തുകയും, കൂടുതൽ പേരുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
സുൽത്താന് ചെന്നൈയിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ട്. ഇതിൻ്റെ സ്പെയർ പാർട്സും മറ്റും വാങ്ങാനായി ഇയാൾ സ്ഥിരമായി മലേഷ്യ, തായ്‌ലൻ്റ് എന്നീ രാജ്യങ്ങളിൽ പോകാറുണ്ടെന്നും കണ്ടെത്തിയിരുന്നു. അവിടെ നിന്നാണ് ഇയാൾക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടാകുന്നത്. അവിടെ വച്ചാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവുൾപ്പെടെ കടത്തിയിരുന്നത്. ഇങ്ങനെ കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കൾ തസ്ലീമയുടേയും കൂട്ടാളികളുടേയും സഹായത്തോടെയാണ് സിനിമാ മേഖല, ടൂറിസം, തുടങ്ങി വിവിധ മേഖലകളിലേക്ക് വിതരണം ചെയ്തിരുന്നത്.
ഏപ്രില്‍ ഒന്നിന് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായതോടെയാണ് ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും പേര് പുറത്തു വന്നത്.ഇവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകിയിരുന്നു. ആരോപണവിധേയനായ നടന്‍ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ നൽകുകയും,നടനെ പ്രതി ചേർക്കാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.