ഗബ്ബാർഡിന്റെ പരാമർശങ്ങൾ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്ന് മുഹമ്മദ് യൂനസ്
ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ യുഎസിന് ആശങ്കയുണ്ടെന്ന യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി ഇടക്കാല ഭരണകൂടത്തിന്‍റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ്. പരാമർശങ്ങൾ വളരെയധികം ആശങ്കയോടെയും ദുഃഖത്തോടെയും ആണ് കാണുന്നത്. ഗബ്ബാർഡിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്നതുമാണ്. പരമ്പരാഗത ഇസ്ലാം ആചാരം എല്ലാവരെയും ഉൾക്കൊള്ളുന്നതും സമാധാനപരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച ഒരു രാഷ്ട്രമാണ് ബംഗ്ലാദേശ്. ഗബ്ബാർഡിന്റെ പരാമർശങ്ങൾ ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളെയും പോലെ ബംഗ്ലാദേശും തീവ്രവാദത്തിന്റെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എന്നാൽ നിയമപാലനം, സാമൂഹിക പരിഷ്കാരങ്ങൾ, മറ്റ് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുഎസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി ബംഗ്ലാദേശ് പങ്കാളിത്തത്തോടെ പ്രവർത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെ 'ഇസ്ലാമിക ഖിലാഫത്ത്' എന്ന ആശയവുമായി ബന്ധിപ്പിക്കുന്നത് എണ്ണമറ്റ ബംഗ്ലാദേശികളുടെ കഠിനാധ്വാനത്തെ ദുർബലപ്പെടുത്തുന്നതാണ്. സമാധാനം, സ്ഥിരത, പുരോഗതി എന്നിവയ്ക്കായി പ്രതിജ്ഞാബദ്ധരാണ് ബംഗ്ലാദേശികൾ. രാജ്യത്തെ ഏതെങ്കിലും തരത്തിലുള്ള 'ഇസ്ലാമിക ഖിലാഫത്ത്'മായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ബംഗ്ലാദേശ് ശക്തമായി അപലപിക്കും.
ALSO READ: ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട; ചരിത്രം പിഴുതെറിയുന്ന ബംഗ്ലാദേശ്
രാഷ്ട്രീയ നേതാക്കളും പൊതു വ്യക്തികളും സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ച് പ്രസ്താവനകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. യഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം അവരുടെ പരാമർശങ്ങൾ. സമൂഹത്തിൽ വിഭാഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഹമ്മദ് യൂനസ് പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ യുഎസിന് ആശങ്കയുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ് പറഞ്ഞത്. രാജ്യത്ത് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെ ദീർഘകാലമായി നടക്കുന്ന ദൗർഭാഗ്യകരമായ പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവയെപ്പറ്റി യുഎസ് സർക്കാരിന് ആശങ്കയുണ്ട്. ആഗോളതലത്തിൽ 'ഇസ്ലാമിക ഭീകരത'യെ പരാജയപ്പെടുത്തുന്നതിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും എൻഡിടിവി വേൾഡിന് നൽകിയ അഭിമുഖത്തിൽ യുഎസ് ഇന്റലിജൻസ് മേധാവി പറഞ്ഞിരുന്നു.