അധ്യാപകരായ ശ്രീകാന്ത്, ജിഷ എന്നിവർ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്
കൊച്ചി കാക്കനാട് തെങ്ങോട് ഗവ.സ്കൂളിൽ പത്താം ക്ലാസുകാരിക്ക് നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എട്ടു പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. അധ്യാപകരായ ശ്രീകാന്ത്, ജിഷ എന്നിവർ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 5-ഉം 6-ഉം പ്രതികളായ അധ്യാപകർ അതിജീവിതക്ക് മതിയായ സപ്പോർട്ടും പരിരക്ഷയും നൽകാതെ മനപ്പൂർവ്വം അവഗണിച്ചു. ഇത് അതിജീവിതക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ക്ലാസ് മുറിയിലെ പിൻബഞ്ചിലിരിക്കുന്ന വിദ്യാർഥിനിയായ അനന്യയാണ് പോളിത്തീൻ കവർ നിറയെ നായ്ക്കുരണ പൊടി കൊണ്ടുവന്നത്. സുഹൃത്തുക്കൾ വഴി കൈമാറുന്നതിനിടയിൽ തൻ്റെ ദേഹത്തേക്ക് അത് വീഴുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. എന്താ സംഭവിച്ചത് എന്നറിയാതെ അവരോട് കാര്യം തിരക്കിയപ്പോൾ പെട്ടെന്ന് വാഷ്‌റൂമിൽ പോയി ഫ്രഷാവാൻ പറഞ്ഞു. സുഹൃത്തുക്കൾ തന്നെ സോപ്പൊക്കെ ഒപ്പിച്ചു തന്നു. വാഷ് റൂമിലെത്തി തുണി കഴുകി കുളിച്ചപ്പോഴെക്കും കൈയിലെ തൊലിയൊക്കെ അടർന്നുപോയിരുന്നു. പിന്നീട് ചൊറിച്ചിൽ സഹിക്കാൻ പറ്റാതെയായെന്ന് പെൺകുട്ടി പറഞ്ഞു.
"ലാക്ടോ കലാമിൻ്റെ ലോഷൻ വാങ്ങാമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ചേർന്ന് രാജി ടീച്ചറുടെ അടുത്തേക്ക് പോയി. എന്നാൽ ടീച്ചറോട് പിരീഡ്‌സ് ആണെന്നാണ് അവർ പറഞ്ഞത്. ടീച്ചർ എൻ്റെയടുത്ത് വന്നപ്പോൾ പൂർണ നഗ്നയാണ് ഞാൻ നിന്നത്. സംഭവിച്ചത് എന്താണെന്ന് പറയാതെ ടീച്ചർ അമ്മയെ വിളിച്ച് ഡ്രസ് കൊണ്ടുവരാൻ പറഞ്ഞു. ടീച്ചർ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നെങ്കിൽ എൻ്റെ ശരീരത്തിൽ കയറ്റിയ മരുന്നുകളുടെ എണ്ണം കുറക്കാൻ പറ്റിയേനെയെന്ന് ചിന്തിച്ച് പോയി", പെൺകുട്ടി പറഞ്ഞു.
ഹെഡ്മിസ്ട്രസ് ഇൻ ചാർജിലുള്ള ജിഷ ടീച്ചർ അറിഞ്ഞിട്ട് പോലും ശരീരം മറയ്ക്കാൻ ഒരു ടവ്വൽ പോലും കൊണ്ടുതന്നില്ല. അത്രക്കും ക്രൂരമായാണ് അധ്യാപകർ പെരുമാറിയത്. പിന്നെ 12 തീയ്യതി വരെ ക്ലാസിൽ പോയിരുന്നു. അപ്പോഴും ജിഷ ടീച്ചർ മോശമായാണ് പെരുമാറിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. സ്വാകാര്യ ഭാഗത്തുൾപ്പെടെ നായ്ക്കുരണ പൊടി ആയതോടെ ആരോഗ്യ നില വഷളാവുകയും, അണുബാധ ഉണ്ടാകുകയും രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്തു. പത്താം ക്സാസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കഴിഞ്ഞതിന് ശേഷം ആരോപണ വിധേയരായ കുട്ടികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.