ഏഴ് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പ്രണോയ് റോയ്ക്കും രാധികയ്ക്കുമെതിരായ കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നത്
എൻഡിടിവി സ്ഥാപകരായ പ്രമുഖ മാധ്യമപ്രവർത്തകൻ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്യ്ത കേസ് അവസാനിപ്പിച്ച് സിബിഐ. ഐസിഐസിഐ ബാങ്കിന് മനപൂർവ്വം 48 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു കേസ്.
ഏഴ് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പ്രണോയ് റോയ്ക്കും രാധികയ്ക്കുമെതിരായ കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഐസിഐസിഐ ബാങ്കിൽ നിന്നും 48 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ടും പണയം വെച്ച ഓഹരികൾ വെളിപ്പെടുത്തിയില്ല എന്നും ആരോപിച്ചായിരുന്നു കേസ്. 2017ലാണ് ക്വാണ്ടം സെക്യൂരിറ്റീസിലെ സഞ്ജയ് ദത്ത് എന്ന സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ സിബിഐ കേസ് അന്വേഷണം ആരംഭിക്കുന്നത്.
Also Read: 'ഡല്‍ഹി പൊലീസിന്‍റെ നടപടി ലജ്ജാവഹം'; സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവില്‍
ഇവരുടെ വസതിയിലും ചാനൽ ഓഫീസിലും പരിശോധന നടത്താനുള്ള സിബിഐയുടെ തീരുമാനം പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണെന്ന് ആരോപണമുയരുകയും വലിയ വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. ഐസിഐസിഐ ബാങ്ക് സ്വന്തമായി ഒരു പരാതിയും നൽകിയിട്ടില്ലെങ്കിലും സിബിഐ ഈ വിഷയത്തിൽ ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് അസാധാരണമാണെന്നും ദുരുദ്ദേശപരമാണെന്നും വിമർശനമുയർന്നിരുന്നു.
Also Read: ആന്ധ്ര പ്രദേശ് മദ്യനയത്തിൽ വൻ പരിഷ്കരണം; റീട്ടെയ്ൽ മദ്യവിൽപ്പന സ്വകാര്യവത്കരിക്കും; ലക്ഷ്യം 5500 കോടി രൂപയുടെ ലാഭം
2022ൽ ചാനൽ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നതിനിടെയാണ് റോയിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഐസിഐസിഐ ബാങ്കിൽ നിന്ന് ചാനൽ നേരത്തെ നേടിയ വായ്പ തിരിച്ചടയ്ക്കാൻ ചാനൽ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വായ്പയെടുത്തെന്നും ഇത് ബാങ്കിന് 48 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ഏജൻസി ആരോപിച്ചു. എന്നാൽ എല്ലാ വായ്പകളും തിരിച്ചടച്ചതായും നിയമങ്ങൾ പാലിച്ചതായും എൻഡിടിവി വ്യക്തമാക്കിയിരുന്നു. എൻഡിടിവി പ്രമോട്ടർമാരായിരുന്ന പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്കെതിരെ നിയമപരമായി സാധുതയുള്ള തെളിവുകൾ കണ്ടെത്താനാവത്തതോടെയാണ് കേസ് അവസാനിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ സിബിഐ പറയുന്നത്.