കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാം എന്ന് സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട്ട്
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നതായി കോളജ് അധികൃതരുടെ വെളിപെടുത്തൽ. വിശദമായ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ ഡയറക്ടറിനെ കത്ത് മുഖേനയും അറിയിച്ചിരുന്നുവെന്നും കോളജ് അധികൃതർ പറയുന്നു. സംഭവത്തിൽ സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ കഴിയുന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, കേസിൽ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇതര സംസ്ഥാനക്കാർ ഒഴികെയുള്ള പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷയാണ് കോടതിയിൽ സമർപ്പിക്കുക. കഞ്ചാവ് വാങ്ങാനായി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പണപ്പിരിവ്, ഇതര സംസ്ഥാനക്കാരുമായി പൂർവ്വ വിദ്യാർത്ഥികളുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ഇതര സംസ്ഥാനക്കാരായ സൊഹയിൽ, അഹിന്താ മണ്ഡൽ എന്നിവരെ ചോദ്യം ചെയ്യാനാണ് കളമശ്ശേരി പൊലീസിന്റെ തീരുമാനം. കേസിൽ ഇതര സംസ്ഥാനക്കാരുടെ റാക്കറ്റ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. മാർച്ച് 13നായിരുന്നു രഹസ്യവിവരത്തെ തുടർന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.