മാർച്ച് മൂന്നിന് നടക്കുന്ന മാർച്ചിൽ സംഘർഷമുണ്ടാകണമെന്നായിരുന്നു ചർച്ച
ആശാ വർക്കർമാരുടെ തിങ്കളാഴ്ചത്തെ നിയമസഭാ മാർച്ചിൽ സംഘർഷം ഉണ്ടാകണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച. ആശാ ഫൈറ്റേഴ്സ് എന്ന ഗ്രൂപ്പിലാണ് ചർച്ച. മാർച്ചിന് യുഡിഎഫും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘർഷം നടന്നാൽ മാത്രമേ സർക്കാരിന് ഭയം ഉണ്ടാകൂവെന്നും ചാറ്റിൽ പറയുന്നു. ചർച്ചയുടെ സ്ക്രീൻ ഷോട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു.
"മൂന്നാം തിയതി നടക്കുന്ന മാർച്ചിൽ എതിർ പാർട്ടികളായ യുഡിഎഫ്, ബിജെപി ഒക്കെ ആശമാർക്ക് ഐക്യം പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും പോയി നിയമസഭയ്ക്ക് മുന്നിൽ നല്ല ഒരു സംഘർഷം ഒക്കെ നടത്തണം. എങ്കിൽ മാത്രമേ അവർക്ക് ഒരു ഭയം ഒക്കെ വരൂ. എങ്കിൽ ഇപ്പോൾ ഈ സമരം ഒത്തു തീർപ്പ് ആകുമായിരുന്നു. ഒരു അക്രമം എതിർ പാർട്ടി നടത്തിയാൽ അവർ സമരം ഒത്തു തീർപ്പാക്കും. അല്ലാതെ പിണറായി അനങ്ങില്ല," ചർച്ചയിൽ പറയുന്നു.
അതേസമയം ചർച്ചയെക്കുറിച്ച് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷം ആശാവർക്കർമാർ തള്ളിയിരുന്നു. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കൊണ്ടാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടരുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയില്‍ രണ്ട് ആവശ്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.