2020-ൽ സതീഷ് സാലിയൻ തൻ്റെ മകളുടെ മരണത്തിൽ ഒരു ദുരൂഹതയും സംശയിക്കുന്നില്ലെന്നും അന്വേഷണത്തിൽ പൂർണമായും തൃപ്തനാണെന്നും പൊലീസിനോട് പറഞ്ഞിരുന്നു
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ മുൻ മാനേജർ ദിശ സാലിയൻ്റെ മരണത്തിൽ ശിവസേന എംഎൽഎ ആദിത്യ താക്കറെയ്‌ക്കെതിരെ ആരോപണവുമായി പിതാവ്. ആദിത്യ താക്കറെയ്‌ക്കെതിരെയും കൂട്ടാളികൾക്കെതിരേയും എഫ്ഐആർ ചുമത്തണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് പിതാവ് സതീഷ് സാലിയൻ ബോംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്.
മകൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന വാദം. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണ് എന്നായിരുന്നു എംഎൽഎ ആദിത്യ താക്കറെയുടെ പ്രതികരണം. ഇതിനുള്ള മറുപടി താൻ കോടതിയെ അറിയിക്കുമെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു.
2020 ജൂൺ 8 ന് മുംബൈയിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണാണ് ദിശ സാലിയൻ മരിച്ചത്. തുടർന്ന് അപകട മരണമാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ദിശ മരിച്ച് അഞ്ചുവർഷത്തിന് ശേഷമാണ് പിതാവ് ഇത്തരമൊരു ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. 2020-ൽ സതീഷ് സാലിയൻ തൻ്റെ മകളുടെ മരണത്തിൽ ഒരു ദുരൂഹതയും സംശയിക്കുന്നില്ലെന്നും അന്വേഷണത്തിൽ പൂർണമായും തൃപ്തനാണെന്നും പൊലീസിനോട് പറഞ്ഞിരുന്നു.
ALSO READ: ആലപ്പുഴയിൽ 20 കാരന്റെ മൃതദേഹം ആരെയും അറിയിക്കാതെ സംസ്‌കരിക്കാൻ ശ്രമിച്ച് കുടുംബം; തടഞ്ഞ് പൊലീസ്
ബോംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജൂൺ 8 ന് ദിശ തൻ്റെ വീട്ടിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അതിൽ ആദിത്യ താക്കറെയും അദ്ദേഹത്തിൻ്റെ കൂടെ നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ എന്നിവരും പങ്കെടുത്തതായും പിതാവ് അവകാശപ്പെട്ടു. ഈ പാർട്ടിയിൽ വച്ച് ദിശയെ ബലപ്രയോഗിച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നാണ് ഹർജിയിൽ പറയുന്നത്. പ്രതികളും കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഫോറൻസിക് തെളിവുകളും, സിസിടിവി ദൃശ്യങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും ദിശയുടെ പിതാവ് ആരോപിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശരിയായ രീതിയിൽ വിശകലനം നടത്താതെ തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ, ദിശയുടെയും സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെയും പോസ്റ്റ്‌മോർട്ടം സമയക്രമങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിശയുടെ പോസ്റ്റ്‌മോർട്ടം 50 മണിക്കൂറിലധികം വൈകിയെന്നും ഹർജിയിൽ പരാമർശമുണ്ട്. പ്രധാന പ്രതിയായ ആദിത്യ താക്കറെയെ സംരക്ഷിക്കുന്നതിനായി ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലതാമസം വരുത്തിയതെന്ന് എന്നും ഹർജിയിൽ അവകാശപ്പെട്ടു. 2023-ൽ മഹാരാഷ്ട്ര സർക്കാർ ദിശയുടെ മരണം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിരുന്നു. എന്നാൽ ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.