മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയതെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു
കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം കൈമാറിയെന്ന് മന്ത്രി വി.എൻ. വാസവൻ. മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം എന്നിവരാണ് തുക നൽകുന്നത്. അതിനായി വകുപ്പ് മുൻകൈയെടുത്തുവെന്നും വി.എൻ. വാസവൻ പറഞ്ഞു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നാട്ടാന പരിപാല പരിപാലന ചട്ടങ്ങൾ ലംഘിച്ചോ എന്ന് വനം വകുപ്പ് ആണ് റിപ്പോർട്ട് നൽകേണ്ടത്. അന്തിമ റിപ്പോർട്ട് തയ്യാറാകുന്നതേയുള്ളൂ. ആന എഴുന്നള്ളിപ്പുകളിൽ നാട്ടാന പരിപാലന ചട്ടങ്ങൾ പാലിക്കണം. വീഴ്ച ഉണ്ടായോ എന്ന കാര്യം റിപ്പോർട്ട് ലഭിച്ചശേഷം പരിശോധിക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
ALSO READ: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വരുന്നു; സ്ഥലം അനുവദിച്ച് KMRL
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ആനയിടഞ്ഞുണ്ടായ അപകടത്തിൽ കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജൻ വടക്കായി എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണമെന്നാണ് നിഗമനം. ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇടഞ്ഞ ആനകളെ തളച്ചിട്ടുണ്ട്. ഗുരുവായൂരിൽ നിന്നെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്.
ALSO READ: അഭിപ്രായം വ്യക്തിപരം, പാർട്ടിയുടെ നിലപാടാണ് പരമപ്രധാനം: തരൂരിനെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്
കൊയിലാണ്ടി കുറുവങ്ങാട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു. ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടേതാണ് തീരുമാനം. എഡിഎം സി. മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചിരുന്നു.