ന്യൂസിലൻഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയെ മതിയാവൂ. ഉച്ചയ്ക്ക് 2.30ന് ദുബായിലാണ് മത്സരം.
ചാംപ്യൻസ് ട്രോഫി 2025 ടൂർണമെൻ്റിലെ ഏറ്റവും വാശിയേറിയ അയൽപ്പോരിന് ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയാകും. ഐസിസിയുടെ ഒരു സുപ്രധാന ടൂർണമെൻ്റിൽ ക്രിക്കറ്റിൽ ചിരവൈരികൾ തമ്മിൽ ഏറെക്കാലത്തിന് ശേഷം വീണ്ടും ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയുമുണ്ട്.
ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോർഡുകൾ തകർന്നുവീഴാറാണ് പതിവ്. ഇക്കുറി പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യക്ക് മാത്രമായി മത്സരവേദിയായി ദുബായിയെ തിരഞ്ഞെടുത്തതിലും പാകിസ്ഥാന് കടുത്ത അമർഷമുണ്ട്.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്. ന്യൂസിലൻഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയെ മതിയാവൂ. ഉച്ചയ്ക്ക് 2.30ന് ദുബായിലാണ് മത്സരം.
ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ കണക്കിലും സമീപകാലത്തെ പ്രകടനത്തിലും ഇന്ത്യക്കാണ് മുൻതൂക്കം. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഇന്ന് പാകിസ്ഥാനെ കീഴടക്കിയാൽ അടുത്ത റൗണ്ടിലേക്കുള്ള യാത്ര അനായാസമാകും. എന്നാൽ 29 വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ടൂർണമെൻ്റിൽ പുറത്താകലിൻ്റെ വക്കിലാണ് പാകിസ്ഥാൻ. ന്യൂസിലൻഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.
ALSO READ: കാത്തിരുന്ന് കിട്ടിയ ടൂര്‍ണമെന്റില്‍ തോറ്റു തുടക്കം, അത്ര എളുപ്പമല്ല പാകിസ്ഥാൻ്റെ കാര്യം
ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. 2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ അനായാസം മറികടന്ന പ്രകടനം ആവർത്തിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ 2017ൽ ഇന്ത്യയെ തകർത്ത് സ്വന്തമാക്കിയ ചാംപ്യൻസ് ട്രോഫി നിലനിർത്താനാണ് പാകിസ്ഥാൻ എത്തുന്നത്. ഫഖര്‍ സമാന്‍ പരിക്കേറ്റ് പുറത്തായതും സൂപ്പർ താരങ്ങൾ താളം കണ്ടെത്താത്തതുമാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് വീറും വാശിയും ഏറുമ്പോൾ പേപ്പറിലെ കണക്കുകള്‍ക്ക് പ്രസക്തിയില്ല.