ഫെബ്രുവരി 14നാണ് മാർപാപ്പ ശ്വാസനാള വീക്കത്തെതുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്
ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് ശ്വാസ തടസം നേരിട്ടതായാണ് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്.
ശനിയാഴ്ച നടത്തിയ രക്തപരിശോധനയിൽ മാർപാപ്പയ്ക്ക് വിളർച്ചയുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയും കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രാവിലെ അസ്ത്മയ്ക്ക് സമാനമായ ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രതയും വർധിച്ചതിനാല്‍ അദ്ദേഹത്തിന് കൃത്രിമ ഓക്സിജന്‍ സംവിധാനം ആവശ്യമായി വന്നു. തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തില്‍ നിന്നും മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും മെഡിക്കൽ സംഘത്തിന്‍റെ മേധാവിയായ ഡോക്ടർ സേർജൊ അൽഫിയേരി വെളിപ്പെടുത്തി.
ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനായ മാർപാപ്പ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച ((21/02/25) ജെമേല്ലി ആശുപത്രിയിൽ വച്ചു നടന്ന പത്രസമ്മേളനത്തില്‍ മെഡിക്കല്‍ സംഘം പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. മാർപാപ്പയുടെ രക്തത്തില്‍ വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന അദ്ദേഹത്തിന്‍റെ രക്തത്തിൽ ബാക്ടീരിയ കടന്നുകൂടിയാൽ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് (sepsis) ആയി പരിണമിക്കുമെന്നും വൈദ്യസംഘം അറിയിച്ചിരുന്നു.
ഫെബ്രുവരി 14നാണ് മാർപാപ്പ ശ്വാസനാള വീക്കത്തെതുടർന്ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. ഇതിനു മുമ്പ് മൂന്നു തവണ അദ്ദേഹം ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.