സിഐടിയു കയറ്റിറക്ക് തൊഴിലാളികളുടെ സമ്മർദത്തെ തുടർന്നാണ് സ്ഥാപനം പൂട്ടിയതെന്നാണ് ഉടമ പിടി അസീസ് പറയുന്നത്.
മലപ്പുറത്ത് കയറ്റിറക്ക് തൊഴിലാളികളുടെ നിരന്തര കൂലി വർധനവും ഭീഷണിയും മൂലം സ്ഥാപനം പൂട്ടി വ്യാപാരി. വണ്ടൂരിലെ ഹജർ സ്റ്റോൺ എന്ന സ്ഥാപന ഉടമ പി.ടി. അസീസിനാണ് ഈ ദുരവസ്ഥ. സ്ഥാപനത്തിന് മുന്നിൽ പ്രവർത്തനം നിർത്തുന്നു എന്ന ബോർഡ് സ്ഥാപിച്ചാണ് ഇയാൾ കട പൂട്ടിയത്. സിഐടിയു കയറ്റിറക്ക് തൊഴിലാളികളുടെ സമ്മർദത്തെ തുടർന്നാണ് സ്ഥാപനം പൂട്ടിയതെന്നാണ് ഉടമ പിടി അസീസ് പറയുന്നത്.
ടൈൽസ്, ഗ്രാനൈറ്റ്, തറയിൽ വിരിക്കുന്ന കല്ലുകൾ എന്നിവ വിൽക്കുന്ന മലപ്പുറം വണ്ടൂരിലെ ഹജർ സ്റ്റോൺ എന്ന സ്ഥാപനമാണ് പൂട്ടിയത്. തർക്കം കാരണം നാലു ലോഡ് സാധനങ്ങൾ ഇറക്കാനാകാതെ തിരിച്ചയച്ചതോടെയാണ് സ്ഥാപനം പൂട്ടാൻ ഉടമ തീരുമാനിച്ചത്. രണ്ടര വർഷം മുമ്പാണ് വണ്ടൂരിൽ അസീസിൻ്റെ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്ത് 13 ഇടങ്ങളിൽ അസീസിന് വ്യാപാര സ്ഥാനങ്ങളുണ്ട്. മറ്റെവിടെയും നൽകാത്ത ഉയർന്ന ഇറക്കുകൂലിയാണ് വണ്ടൂരിൽ നൽകി വരുന്നതെന്നും അസീസ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യും വരെ തടസ്സം സൃഷ്ടിക്കരുതെന്ന് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആവശ്യപ്പെട്ടിട്ടും തർക്കം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ, കേരളത്തെ, വ്യവസായ സൗഹൃദമാക്കുന്നതിനിടെയാണ് കയറ്റിറക്ക് കൂലിയുടെ പേരിൽ മലപ്പുറത്ത് ഒരു വ്യാപാര സ്ഥാപനം അടച്ചുപൂട്ടേണ്ട ഗതികേടിൽ എത്തുന്നത്.