ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (എൻഇപി) എതിർപ്പ് കേവലം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മാത്രമല്ലെന്നും അത് വിദ്യാർഥികളുടെ ഭാവിയിലും, സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു
ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്രം തമിഴ്‌നാട്ടിന് 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (എൻഇപി) എതിർപ്പ് കേവലം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വിദ്യാർഥികളുടെ ഭാവിയിലും, സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. "ഒരു ഭാഷയെയും ഞങ്ങൾ എതിർക്കുന്നില്ല, പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന് മാത്രമല്ല, മറ്റ് പല കാരണങ്ങളാലും ഞങ്ങൾ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു," സ്റ്റാലിൻ പറഞ്ഞു.
വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ പട്ടികജാതി/പട്ടികവർഗ, ഒബിസി വിദ്യാർഥികൾക്ക് ഇപ്പോൾ നൽകിവരുന്ന സാമ്പത്തിക സഹായം നിഷേധിക്കപ്പെടുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ, മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾക്ക് പൊതു പരീക്ഷകൾ നടത്തുക, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷ ഏർപ്പെടുത്തുക എന്നീ നിർദേശങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
തമിഴ്‌നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചും ത്രിഭാഷാ നയത്തെ ചൊല്ലിയുമുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. തമിഴ് വിരുദ്ധ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്ന നടപടി ഫെഡറലിസത്തിന് വിരുദ്ധമാണെന്നും എം.കെ. സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം നൽകില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്നും സ്റ്റാലിൻ പറഞ്ഞു.
എന്നാൽ മറുകത്തയച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഡിഎംകെയുടേത് ഇടുങ്ങിയ ചിന്താഗതിയെന്നും വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും പറഞ്ഞു. പിന്നാലെ, മതം അടക്കം എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തുന്നത് ബിജെപിയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രവിഹിതം തടഞ്ഞുവെച്ചാൽ, സംസ്ഥാനം കേന്ദ്രത്തിന് നൽകേണ്ട നികുതി അടക്കില്ലെന്ന് നിലപാടെടുക്കാൻ തമിഴ്നാടിന് ഒരു നിമിഷം മതിയെന്നും ഓർമിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാപദ്ധതി പിന്തുടരുന്ന തമിഴ്‌നാട്, പ്രധാൻ്റെ പരാമർശം ഭീഷണിയാണെന്നും അത് വിലപോകില്ലെന്നും പറഞ്ഞിരുന്നു. തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദികൂടി ഉൾപ്പെടുത്തുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിൽ ഡിഎംകെ സർക്കാർ ഉറച്ചുനിന്നു. ബിജെപി ഒഴികെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡിഎംകെയ്ക്കൊപ്പം നിലകൊണ്ട് ഇതിനോടകം പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.