സാമ്പത്തിക പ്രതിസന്ധിയാണ് തസ്തിക സൃഷ്ടിക്കാതിരിക്കാൻ കാരണമെന്നാണ് സർക്കാർ വാദം
സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ആക്രമണങ്ങളും കൂടുമ്പോഴും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയാതെ എക്സൈസ്. ആവശ്യത്തിന് വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവർ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് തസ്തിക സൃഷ്ടിക്കാതിരിക്കാൻ കാരണമെന്നാണ് സർക്കാർ വാദം.
ജന്മം നൽകിയവരെയടക്കം വെട്ടിക്കൂട്ടി ചോരയാറാട്ട് നടത്തുന്ന ലഹരി ക്രിമിനലുകൾ ഇനിയുമുണ്ടാകാതിരിക്കാൻ ഭരണകൂടം എന്താണ് ചെയ്യുന്നത്. ദിനംപ്രതി രക്തം തെറിച്ച വാർത്തകേട്ട് ജനം തലയിൽ കൈവയ്ക്കുമ്പോൾ, അപ്പുറത്തൊരുകൂട്ടം എക്സൈസ് ഓഫീസുകളിൽ അന്താളിച്ചിരുപ്പുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനം ഊർജ്ജിതമാക്കാൻ പേപ്പറടിച്ചു കൊടുക്കുമ്പോൾ അതിനുവേണ്ട സൗകര്യങ്ങൾ സർക്കാർ നൽകുന്നില്ലെന്നാണ് നിയമസഭയിൽ വകുപ്പ് മന്ത്രി തന്നെ പറഞ്ഞത്.
സംസ്ഥാനത്താകമാനം ആകെ 458 വാഹനങ്ങളാണ് എക്സൈസിനുള്ളത്. ഇതിൽ 450 കാറുകൾ, 6 ബസുകൾ, 2 മിനി ബസുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഇവയോടിക്കാനുള്ളത് വെറും 277 ഡ്രൈവർമാർ മാത്രമാണ്. വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവർ ഇല്ലാത്ത 27 ഓഫീസുകളാണ് കേരളത്തിലുള്ളത്. കൂടുതൽ ഡ്രൈവർ തസ്തിക ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നിരവധിതവണയാണ് കത്ത് നൽകിയത്. എല്ലാം മടക്കി അയച്ചിട്ടുണ്ടെന്നും, തസ്തിക സൃഷ്ടിക്കുന്ന കാര്യം ആലോചന പോലുമില്ലെന്നാണ് മന്ത്രി എം.ബി. രാജേഷിൻ്റെ മറുപടി.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. അങ്ങനെ പറയുമ്പോഴുമുണ്ട് സർക്കാർ കടലാസുകളിൽ പരസ്പരവിരുദ്ധത. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നില്ല എന്നാണ് എൽദോസ് എംഎൽഎയുടെ ചോദ്യത്തിന് മന്ത്രിയുടെ ആദ്യ ഉത്തരം. മൂന്നാം ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്തുമ്പോൾ സാമ്പത്തിക പ്രതിസന്ധിയെ വില്ലനാക്കി മാറ്റുകയാണ് മന്ത്രി. 2015 ഏപ്രിൽ 23 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് എക്സൈസ് വകുപ്പിൽ അവസാനമായി ഡ്രൈവർ തസ്തിക സൃഷ്ടിച്ചത്.