മന്ത്രിയെ നേരിൽ കണ്ട് നൽകിയ അപേക്ഷ പരിഗണിക്കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു
മന്ത്രി ആർ. ബിന്ദുവിന് നൽകിയ അപേക്ഷ റോഡരികിൽ മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തൃശൂർ മരുതൂർ സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള അപേക്ഷയാണ് റോഡരികിൽ മാലിന്യത്തിനൊപ്പം കണ്ടെത്തിയത്.
മന്ത്രി ആർ. ബിന്ദുവിനെ കഴിഞ്ഞ ദിവസം നേരിൽ കണ്ടാണ് ശാരീരിക പരിമിതിയുള്ള ഭർത്താവിൻ്റെ കാര്യത്തിനായി ഭാര്യ അപേക്ഷ നൽകിയത്. മന്ത്രിയെ നേരിൽ കണ്ട് നൽകിയ അപേക്ഷ പരിഗണിക്കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഭക്ഷണ മാലിന്യങ്ങൾക്ക് ഒപ്പം റോഡരികിൽ അപേക്ഷ കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ മന്ത്രിയുടെ ഓഫീസ് ഇവരിൽ നിന്നും വീണ്ടും വാട്സ്ആപ്പ് മുഖേന അപേക്ഷ കൈപ്പറ്റി. അപേക്ഷ റോഡരികിൽ ഉപേക്ഷിച്ചതിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ALSO READ: കണ്ണൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; ഭാര്യക്കും കുടുംബത്തിനുമെതിരെ ആരോപണം