സംസ്ഥാനത്തെ മുഖ്യമന്ത്രി പറഞ്ഞതിനെ അല്ല താൻ വിമർശിക്കുന്നതെന്നും, കേന്ദ്രസർക്കാരിൻ്റെ സമീപനമാണ് പ്രശ്നമെന്നും ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞു
സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുമെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തെ മുഖ്യമന്ത്രി പറഞ്ഞതിനെ അല്ല താൻ വിമർശിക്കുന്നതെന്നും, കേന്ദ്രസർക്കാരിൻ്റെ സമീപനമാണ് പ്രശ്നമെന്നും ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞു.
തെലങ്കാനയിൽ വരുമാനമുള്ള സർക്കാരായിട്ട് കൂടിയും മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബന്ധത്തിൻ്റെ പ്രശ്നമാണ് ഇതിന് കാരണം. ശമ്പളം ഒന്നാം തീയതി നൽകാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത് ഇങ്ങനെയുള്ള അവസ്ഥയുള്ളപ്പോഴാണ് കേരളം പിടിച്ചുനിൽക്കുന്നതെന്നും മന്ത്രി ഓർമപ്പെടുത്തി.
സേഫ് ലാൻഡിങ്ങിൻ്റെ സമയത്താണ് ധനമന്ത്രി ടേക്ക് ഓഫിൻ്റെ കാര്യം പറയുന്നതെന്നായിരുന്നു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. "സർക്കാർ പാസാക്കിയ എസ്റ്റിമേറ്റുകളിൽ തന്നെ 50 ശതമാനം കട്ടാണ്. ആ സമയത്ത് ട്രില്യൻ്റെ കണക്ക് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. നല്ലത് എന്തെങ്കിലും വരാൻ ഉണ്ടെങ്കിൽ സന്തോഷം മാത്രമേയുള്ളൂ", പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണക്കുകൾ ഓഡിറ്റബിൾ ആണ്. രാഷ്ട്രീയത്തിനതീതമായി കണക്കുകൾ വിശ്വസിക്കണമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. കേരളത്തെ തകർക്കാൻ ശ്രമിച്ചാൽ സുനിതാ വില്യംസിനെപ്പോലെ തിരിച്ചുവരും. നല്ല രീതിയിലുള്ള സാമ്പത്തിക ലാൻഡിങ് വന്നാലെ അടുത്തവർഷം മെച്ചപ്പെട്ട ടേക്ക് ഓഫ് ഉണ്ടാകൂ എന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.