അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു എം. മുകുന്ദന്റെ പ്രസ്താവന
ജി. സുധാകരന്‍, എം. മുകുന്ദന്‍
എഴുത്തുകാരൻ എം. മുകുന്ദനെ വിമർശിച്ച് സിപിഎം നേതാവ് ജി. സുധാകരൻ. സർക്കാരുമായി സഹകരിച്ചു വേണം എഴുത്തുകാർ പോകേണ്ടത് എന്ന് എം. മുകുന്ദൻ പറഞ്ഞതിലാണ് വിമർശനം. ഏത് ഗവൺമെൻ്റിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു എം. മുകുന്ദന്റെ പ്രസ്താവന.
"ഗവൺമെന്റുമായി സഹകരിച്ചു വേണം എഴുത്തുകാർ പ്രവർത്തിക്കേണ്ടത് എന്ന് എം. മുകുന്ദൻ പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. അത് ഏത് ഗവൺമെന്റിനെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. അയാൾ ഉദ്ദേശിച്ച ഗവൺമെന്റിന്റെ സ്ഥാനത്ത് വേറൊരു ഗവൺമെന്റ് വന്നാൽ അവരെയും സപ്പോർട്ട് ചെയ്യണമെന്നാണല്ലോ അതിന്റെ അർത്ഥം. അവസരവാദമാണല്ലോ അത്. ഡൽഹിയിൽ വേറെ ഗവൺമെൻ്റ് ആണല്ലോ ഇപ്പോൾ. ഇങ്ങനെയാണോ എഴുത്തുകാർ പറയേണ്ടത്, ഇതാണോ മാതൃക?", ജി. സുധാകരന്‍ പറഞ്ഞു.
അധികാരത്തിന്റെ കൂടെ നില്‍ക്കരുത് എന്നു പറയുന്നത് തെറ്റായ ധാരണയാണെന്നും എഴുത്തുകാര്‍ പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമാണ് എം. മുകുന്ദന്‍ പറഞ്ഞത്. സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മിക്കാന്‍ താന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നില്‍ക്കാന്‍ ഇനിയും ശ്രമിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
യുവാക്കളെല്ലാം കരുനാഗപ്പള്ളി സ്വദേശിയായ പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി. സുധാകരന്‍ പറഞ്ഞു. ചെറുപ്പക്കാരെല്ലാം കണ്ട് മനസിലാക്കേണ്ടത് കോടീശ്വരൻമാരെയാണെന്ന സന്ദേശം വന്നിരിക്കുന്നു. ഈ കോടീശ്വരൻ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
Also Read: വടകരയിൽ ഒൻപത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജില്‍ പിടിയില്‍
"എല്ലാ ചെറുപ്പക്കാരും കോടീശ്വരന്മാരാകാൻ ശ്രമിക്കുകയാണ്. നടക്കാത്ത കാര്യമാണ്. വഴിവിട്ട് പ്രവർത്തിച്ചാൽ കൊടീശ്വരരാകാം. മോഷ്ടിക്കാം, കൊല്ലാം, സ്വർണാഭരണ കടകൾ കുത്തിത്തുറക്കാം, പൈസയുള്ളവന്റെ പൈസ എടുക്കാം. അധ്വാനിച്ച് കൊടീശ്വരനാകാൻ പറ്റുമോ ഇവിടെ, കൂലിവേലക്കാരന്? ഈ കോടീശ്വരൻ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടോ? ഒരാൾ കോടീശ്വരനാകണമെങ്കിൽ എന്തെങ്കിലും ബിസിനസ് ചെയ്യണം. ആ ബിസിനസ് ചെയ്യുമ്പോൾ തൊഴിലാളികൾക്ക് പരമാവധി ശമ്പളം കൊടുത്താൽ ലാഭം കുറയും. വേഗം കോടീശ്വരനാകാൻ പറ്റില്ല. അപ്പോൾ അവർക്ക് വേണ്ടത് കൊടുക്കുന്നുണ്ടാവില്ല. ഇതേപ്പറ്റി ആര് പഠിക്കും? ഇതൊക്കെ ട്രേഡ് യൂണിയനുകളുടെയും യുവജന സംഘടനകളുടെയും ചുമതലയാണ്. യുവജന പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. പഠിക്കുന്നുണ്ടോ? കോടീശ്വരരാകാനുള്ള സന്ദേശം കൊടുക്കുകയാണ്. അവിടെയാണ് ഫിലോസഫി മറന്നുപോയത്", ജി. സുധാകരൻ പറഞ്ഞു.