ആനയും പുലിയും കടുവയും കാട്ടുപോത്തുമടക്കം ജനവാസമേഖലകളിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വാർത്തകൾ കേരളത്തിൽ പുതുമയല്ലാത്ത കാര്യമായി മാറിയിരിക്കുകയാണ്
സംസ്ഥാനത്ത് ഒറ്റയാഴ്ചക്കിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഏറ്റവും അവസാനം അട്ടമലയിലെ ബാലനെ കാട്ടാന ആക്രമിച്ചുകൊന്ന വാർത്ത വന്നതിന് ശേഷവും കാട്ടാന ആക്രമണത്തിൻ്റെ മൂന്ന് വാർത്തകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നു. ആനയും പുലിയും കടുവയും കാട്ടുപോത്തുമടക്കം ജനവാസമേഖലകളിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വാർത്തകൾ കേരളത്തിൽ പുതുമയല്ലാത്ത കാര്യമായി മാറിയിരിക്കുകയാണ്.
ഒടുവിലത്തെ കാട്ടാനയാക്രമണം റിപ്പോർട്ട് ചെയ്‌തത് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയോട് ചേർന്ന അട്ടമലയിലാണ്. ഇരുപത്തിയേഴുകാരനായ ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പ്ലാന്റേഷനില്‍ സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയില്‍ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്.
ALSO READ: വന്യമൃഗ ശല്യം രൂക്ഷം: പ്രശ്നപരിഹാരത്തിനായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
കഴിഞ്ഞ ദിവസം ഇടുക്കി പെരുവന്താനം സ്വദേശിയായ നാൽപ്പത്തഞ്ചുകാരി സോഫിയ ഇസ്‌മായിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊമ്പൻപാറ ടിആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം നടന്നത്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെല്ലാം ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. 2023 ജനുവരി മുതൽ ഡിസംബർ വരെ ഏഴു പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാർ വൈൽഡ് ലൈഫിൻ്റെ കണക്ക് പ്രകാരം 2003 മുതൽ 2023 വരെ 49 പേരെയാണ് കാട്ടാന കൊന്നത്.
വയനാട് നൂല്‍പ്പുഴയിൽ നാൽപ്പത്തഞ്ചുകാരനും കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാപ്പാട് ഉന്നതിയിലെ മാനു (45)ആണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു ആനയുടെ ആക്രമണം. മാനുവിനെ ആന എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനിടെ വയനാട്ടിൽ രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വെന്‍കൊല്ല സ്വദേശി ബാബുവിനെ കാട്ടാന ആക്രമിച്ചു കൊന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് പാലോട് അടിപ്പറമ്പ് വനത്തില്‍ അമ്പതുകാരന് കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടമായത്.
ഈ വർഷം ഇതുവരെ 7പേരാണ് സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2025 തുടങ്ങി വെറും 42 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് വിവിധ വന്യജീവി ആക്രമണങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 12ആയി. ഓരോ മരണത്തിന് ശേഷവും അതത് പ്രദേശവാസികൾ മൃതദേഹവുമായി പ്രതിഷേധിക്കും. അമർഷം പതിയെ കെട്ടടങ്ങും അപകടഭീതിയും അനിശ്ചിതാവസ്ഥയും തീരാസങ്കടവും ശേഷിക്കുന്ന സമയത്ത് കാടിറങ്ങിവരുന്ന വന്യമൃഗം അടുത്ത ജീവനെടുക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉള്ളത്.
ALSO READ: അടങ്ങാത്ത കാട്ടാനക്കലി; തിരുവനന്തപുരത്തും മരണം; മൂന്ന് ജില്ലകളില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍
ഭീതിയുടേയും സങ്കടത്തിൻ്റേയും ഇങ്ങനെയൊരു ചുരുളിയിലാണിപ്പോൾ മലയോര ജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. വനത്തിനുള്ളിലും പുറത്തും നടന്ന വന്യജീവി ആക്രമണങ്ങളുണ്ടെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറയുന്നു. ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം. അത് നിയമവിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മരിച്ചവരുടെ കുടുംബത്തിന് സഹായ വിതരണവും ആശ്വാസവാക്കുകളും വിലയിരുത്തലുകളും യോഗങ്ങളും നടക്കുന്നതല്ലാതെ ഈ അപകടം നീക്കാൻ ഫലപ്രദമായ നീക്കം ഉണ്ടാകുന്നില്ല.
വനം വന്യജീവി നിയമങ്ങൾ കേന്ദ്രത്തിൻ്റ പരിധിയിലാണ്, ചെയ്യാവുന്നതിന് പരിധിയുണ്ടെന്ന് എന്ന് സംസ്ഥാന സർക്കാരിൻ്റെ വാദം. കേരളത്തിലെ പ്രശ്നത്തിന് സംസ്ഥാന സർക്കാരാണ് പരിഹാരം കാണേണ്ടതെന്ന് പറഞ്ഞ് കേന്ദ്രത്തിന് ഒഴിയാം. പക്ഷേ ഒരു കാര്യം വാസ്തവം. മനുഷ്യർ ദിനംപ്രതി ദാരുണമായി മരിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാന പ്രശ്നത്തെ അഭിമുഖീകരിച്ച് പരിഹാര നിർദേശം പ്രായോഗികമാകും വരെ ഈ കുരുതികൾ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല.