രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളോടുള്ള കരുതലിനെ കോടതി അഭിനന്ദിക്കുന്നുവെന്നും എന്നാല്‍, അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്നും കോടതി
തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യങ്ങളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ രീതി ജനങ്ങളെ മടിയന്മാരും ജോലിക്ക് പോകാന്‍ താത്പര്യമില്ലാത്തവരുമാക്കി മാറ്റുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന പരാന്നഭോജികളുടെ ഒരു കൂട്ടം രാജ്യത്ത് ഉണ്ടായിട്ടുണ്ടോ എന്ന് കോടതി അത്ഭുതം പ്രകടിപ്പിച്ചു.
നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് അഭയ കേന്ദ്രം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ബിആര്‍ ഗവായ്, എജി മസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പണിയെടുക്കാതെ ആളുകള്‍ക്ക് റേഷനും പണവും ലഭിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
'രാഷ്ട്രത്തിന്റെ വികസനത്തിന് സംഭാവന നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിന് പകരം, ഒരു കൂട്ടം പരാന്നഭോജികളെ സൃഷ്ടിക്കുകയല്ലേ?' എന്നായിരുന്നു കോടതിയുടെ ചോദ്യം.
Also Read: മോദി അമേരിക്കയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്
2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള 21-65 വയസ്സിനിടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ നല്‍കുന്ന മഹാരാഷ്ട്രയിലെ 'ലഡ്കി ബഹിന്‍' പദ്ധതിയും സമാന പദ്ധതികളും ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സൗജന്യങ്ങള്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശിച്ചു. ഒരു ജോലിയും ചെയ്യാതെ റേഷനും പണവുമെല്ലാം സൗജന്യമായി ലഭിക്കുന്നതിനാല്‍ ആളുകള്‍ മടിയന്മാരാകുമെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളോടുള്ള കരുതലിനെ കോടതി അഭിനന്ദിക്കുന്നുവെന്നും എന്നാല്‍, അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ജോലി ലഭിച്ചാല്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവരായി രാജ്യത്ത് ആരും തന്നെയില്ലെന്ന പ്രശാന്ത് ഭൂഷണിന്റെ വാദത്തില്‍ ഇടപെട്ട ജസ്റ്റിസ് ഗവായ്, അഭിഭാഷകന് വിഷയത്തിന്റെ ഒരു വശം മാത്രമേ അറിയുകയുള്ളൂവെന്നും വിമര്‍ശിച്ചു. താന്‍ വരുന്നത് ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണെന്നും മഹാരാഷ്ടയില്‍ തെരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. എത്ര സമയത്തിനകം പദ്ധതി നടപ്പാക്കാനാകുമെന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചു. കൂടാതെ, വിഷയം ഇന്ത്യയില്‍ എല്ലായിടത്തും പരിഗണിക്കേണ്ട വിഷയമാണെന്നും വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവരം തേടാനും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. കേസ് ആറ് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.