കേസിലെ മൂന്നാം പ്രതിയാണ് സി.എൻ. രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്
ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ
പകുതി വില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സി.എൻ. രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്. എൻജിഒ ഫെഡറേഷന്റെ ഉപദേശക സമിതി അംഗമായിരുന്നു ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ.
പകുതി വില തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ ജനശ്രീ മിഷൻ വഴിയും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ജനശ്രീ മിഷൻ കോട്ടൂർ മണ്ഡലം ചെയർമാനും കോൺഗ്രസ് നേതാവുമായ പൂനത്ത് മുഹമ്മദലി കൂട്ടുമാവുള്ളതിലിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. ഹോണ്ട ആക്ടീവ 125 സ്കൂട്ടർ പകുതി വിലക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പരാതി. 64,000 രൂപ ജനശ്രീ ചെയർമാൻ വാങ്ങിയതായും പരാതിയിൽ പറയുന്നു.
ALSO READ: പകുതി വില തട്ടിപ്പ്: കണ്ണൂരിൽ പരാതികളുടെ എണ്ണം 2800 ആയി, ഇഡി അന്വേഷണം വേണമെന്ന് ബിജെപി
അതേസമയം, പകുതി വില തട്ടിപ്പിൽ കേസുകളുടെ എണ്ണം കൂടുന്നുണ്ട്. ഇതുവരെ കണ്ണൂരിൽ ലഭിച്ച പരാതികളുടെ എണ്ണം 2800 ആയി. സീഡ് സൊസൈറ്റികളും പണം വാങ്ങിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഫെസിലിറ്റേറ്റിങ് ചാർജ് എന്ന പേരിൽ സീഡ് സൊസൈറ്റികൾ വാങ്ങിയത് ഒരാളിൽ നിന്ന് 100 മുതൽ 2000 രൂപ വരെയാണ് ഈടാക്കിയിരിക്കുന്നത്. പ്രധാനമായും തയ്യൽ മെഷീനുകൾ വാഗ്‌ദാനം ചെയ്താണ് തുക കൈപ്പറ്റിയത്. അതേസമയം കണ്ണൂരിൽ ലഭിച്ച പരാതികളുടെ എണ്ണം 2800 ആയി. സംഭവത്തിൽ ഇ.ഡി. അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മയ്യിൽ സ്റ്റേഷനിൽ മാത്രം ലഭിച്ചത് 644 ഓളം പരാതികളാണ്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ 487 ഉം, ശ്രീകണ്ഠപുരം സ്റ്റേഷനിൽ 220 പരാതികളുമാണ് ലഭിച്ചത്.
പകുതി വില തട്ടിപ്പിൽ തിരുവനന്തപുരത്തും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തു. തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് കാട്ടാക്കടയിൽ 75ഓളം പരാതികളാണ് ലഭിച്ചത്. ജനസേവ സമിതി ട്രസ്റ്റ് വഴി 62,000 രൂപ നൽകിയെന്ന് പരാതിക്കാർ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ അനന്തു കൃഷ്ണനെ ഒന്നാം പ്രതിയാക്കി കൊണ്ട് ആര്യനാട് പൊലീസ് കേസെടുത്തു. പാലക്കാട് കൊല്ലങ്കോടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പല്ലശ്ശന സ്വദേശികളായ സന്ധ്യ, ഗോപിക എന്നിവർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊല്ലങ്കോട് സ്റ്റേഷനിൽ ഇതുവരെ 18ഓളം പരാതികളാണ് ലഭിച്ചത്.
ALSO READ: വയനാട്ടിലെ പകുതി വില തട്ടിപ്പ് അക്ഷയ കേന്ദ്രങ്ങൾ മുഖേന; വിവിധ സ്റ്റേഷനുകളിലായി 366 പരാതികൾ
പകുതി വില തട്ടിപ്പിൽ ആനന്ദകുമാറിനെതിരെ ആഞ്ഞടിച്ച് ലാലി വിൻസൻ്റ് രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണം ആനന്ദ് കുമാറെന്ന് ലാലി വിൻസെൻ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ആനന്ദ് കുമാറിനെ ഒന്നാം പ്രതി ആക്കണമെന്നും ലാലി വിൻസെൻ്റ് ആവശ്യപ്പെട്ടു. ആനന്ദ് കുമാറിന് അനന്തു കൃഷ്ണൻ പണം നൽകിയതിന് സാക്ഷികളുണ്ടെന്നും തനിക്കും അക്കാര്യം അറിയുവന്നതാണെന്നും ലാലി വിൻസെൻ്റ് ചൂണ്ടിക്കാട്ടി.