താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. 6 വിദ്യാർഥികൾക്കും ജാമ്യമില്ലെന്ന് ഹാക്കോടതി അറിയിച്ചു. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി വിലയിരുത്തി. ജാമ്യം നൽകിയാൽ ക്രമസമാധാന ഭീഷണി ഉണ്ടാകും, കുട്ടികളുടെ ജീവനും ഭീഷണി ഉണ്ടാകും, കോടതി അറിയിച്ചു.
ALSO READ: തിരിച്ചടിച്ച് ഇന്ത്യ; ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ചു
ജാമ്യം നൽകുന്നതിനെ എതിർത്ത് ഷഹബാസിൻ്റെ പിതാവ് കക്ഷി ചേർന്നിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളായ ഹർജിക്കാർ ആഴ്ചകളായി കസ്റ്റഡിയിലാണെന്നും, ആയതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ ഹർജിക്കാർ തടങ്കലിൽ അല്ലെന്നും കോഴിക്കോട് ജുവനൈൽ ഹോമിലാണ് പാർപ്പിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
ഫെബ്രുവരി 28നായിരുന്നു താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പിറ്റേന്ന് പുലർച്ചെയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. തലയോട്ടി തകർന്നാണ് ഷഹബാസ് മരിച്ചത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഘർഷത്തിൽ ഷഹബാസിന് ബാഹ്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്ന ഷഹബാസ് പിറ്റേ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.