നേരത്തെ വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്താണ് സർക്കാറിന്‍റെ ഹർജി
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാറിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജുഡീഷ്യൽ കമ്മീഷന്‍റെ കാലാവധി മെയ് 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജിയുമായി സർക്കാർ രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്.
നേരത്തെ വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്താണ് സർക്കാറിന്‍റെ ഹർജി. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാരെന്നതിനാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്ന് ഹർജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കുകയാണ്. കോടതി ഉത്തരവുകളടക്കം വസ്തുതകൾ പരിശോധിച്ച് അന്വേഷണ കമീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കില്ലെന്നാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. അന്വേഷണ കമ്മീഷനായ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തി വെച്ചതാണ്.
കോടതിയോ സർക്കാരോ പ്രവർത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാൽ പൊതുതാൽപര്യമില്ലെന്നും വഖഫ് സംരക്ഷണ വേദി കോടതിയെ അറിയിച്ചിരുന്നു.