fbwpx
നീണ്ട ഒൻപത് മാസം... സുനിതയും ബുച്ച് വിൽമോറും കണ്ട 4592 സൂര്യാസ്തമയങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Mar, 2025 05:05 PM

ബഹിരാകാശത്തേക്കുള്ള സുനിതയുടെയും വില്‍മോറിന്റെയും യാത്രയെക്കുറിച്ചും ചെലവഴിച്ച ദിനങ്ങളെക്കുറിച്ചും ശാസ്ത്ര ലേഖകന്‍ ജോസഫ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

WORLD


നീണ്ട ഒന്‍പത് മാസങ്ങള്‍ക്ക് ശേഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് ഭൂമിയിലേക്ക് തിരിച്ചു. നാളെ പുലര്‍ച്ചെ 3.30ന് ഭൂമിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ബഹിരാകാശത്തേക്കുള്ള സുനിതയുടെയും വില്‍മോറിന്റെയും യാത്രയെക്കുറിച്ചും ചെലവഴിച്ച ദിനങ്ങളെക്കുറിച്ചും ശാസ്ത്ര ലേഖകന്‍ ജോസഫ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ


ബഹിരാകാശത്ത് പെട്ടുപോവുക എന്നത് അപകടകരവും സങ്കടകരവുമായ ഒരു സംഗതിയാണ്. ബോയിങ് കമ്പനി നിര്‍മിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് അയച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ്, സുനിതാ വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിന് യാത്രതിരിച്ചത്.

ഇരുവരും എട്ടു ദിവസത്തെ ഗവേഷണത്തിനാണ് സ്‌പേസ് സ്റ്റേഷനില്‍ എത്തിയത്. ജൂണ്‍ 14ന് തിരികെ പോരേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ചയും, പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് സംഭവിച്ച തകരാറും, ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി.

ഇപ്പോള്‍ 257 ദിവസങ്ങളാകുന്നു. അനിശ്ചിതമായ നീണ്ട മടക്കയാത്ര, മാര്‍ച്ച് 19 ബുധനാഴ്ച നടക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി Space X Crew 10 ദൗത്യസംഘം ശനിയാഴ്ച ബഹിരാകാശ നിലയത്തില്‍ എത്തിക്കഴിഞ്ഞു.

ക്രൂ10 ദൗത്യ സംഘത്തില്‍ നാലു പേരാണുള്ളത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ് എന്നിവരും, ജാപ്പനീസ് സഞ്ചാരിയായ തകുയ ഒനിഷി, റഷ്യയുടെ കിറില്‍ പെസ്‌കോവ് എന്നിവരും.

ശനിയാഴ്ച ഈ നാലു പേരെയും കൊണ്ട് യാത്രതിരിച്ച ക്രൂ ഡ്രാഗണ്‍ പേടകത്തിലാവില്ല സുനിതയും കൂട്ടരും മടങ്ങി വരിക. അവര്‍ക്ക് മടങ്ങിവരാനുള്ള പേടകം ഇതിനകം തന്നെ ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 28ന് വിക്ഷേപിച്ച ക്രൂ 9 ദൗത്യ പേടകമാണത്. അതിലാകും സുനിതാ വില്യംസും ബുച്ച് വില്‍മോറും മറ്റ് രണ്ട് യാത്രികര്‍ക്കൊപ്പം തിരികെ എത്തുക.

സാധാരണഗതിയില്‍ ഇത്തരം വാഹനങ്ങളില്‍ നാലു പേരെയാണ് നാസ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുക. എന്നാല്‍ സെപ്റ്റംബറില്‍ വിക്ഷേപിച്ച ക്രൂ 9 ദൗതൃപേടകത്തില്‍ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നീ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സീറ്റുകള്‍ ആ പേടകത്തില്‍ ഒഴിച്ചിട്ടിരുന്നു. അത് സുനിതയ്ക്കും വില്‍മോറിനും തിരിച്ചുവരാനാണ്.


സുനിതയും വില്‍മോറും ഉള്‍പ്പെടെ 7 ദൗത്യ അംഗങ്ങള്‍ നിലവില്‍ സ്‌പേസ് സ്റ്റേഷനിലുണ്ട്. ക്രൂ 9 ദൗത്യപേടകത്തില്‍ എത്തിയ രണ്ടുപേര്‍ക്കൊപ്പം സുനിതയും വില്‍ മോറും തിരികെ പോരുമ്പോള്‍, ശനിയാഴ്ച അവിടെ എത്തിയ നാല് പേര്‍ നിലയത്തില്‍ തങ്ങും. നിലയത്തിലെ അംഗസംഖ്യ വീണ്ടും ഏഴു തന്നെയാവും.

വെടിയുണ്ടയുടെ 10 മടങ്ങ് സഞ്ചാരവേഗം!


15 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അഞ്ചു ബഹിരാകാശ ഏജന്‍സികള്‍ക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല. 1998 നവംബര്‍ 20 ന് ബഹിരാകാശ നിലയം ലോഞ്ച് ചെയ്തു. 2000 മുതല്‍ അവിടെ സ്ഥിരമായി സഞ്ചാരികള്‍ താമസിച്ച് ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നു. 105 മീറ്റര്‍ നീളമുള്ള നിലയത്തിന് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്താരമുണ്ട്.

ഏതാണ്ട് 4.2 ലക്ഷം കിലോഗ്രാം ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. അതും സെക്കന്‍ഡില്‍ 7.6 കിലോമീറ്റര്‍ വേഗത്തില്‍! മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗം! ഒരു വെടിയുണ്ടയുടെ സ്പീഡിന്റെ ഏതാണ്ട് 10 മടങ്ങ് വരുമിത്.

ഇത്രയും വേഗത്തില്‍ ചുറ്റുന്നത് കൊണ്ട് ദിവസവും അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ 16 തവണ വലം വയ്ക്കുന്നു. എന്നുവച്ചാല്‍ ഭൂമിയില്‍ ഒരു ദിവസം ഒരു സൂര്യോദയവും ഒരു അസ്തമയവും കാണുമ്പോള്‍, ബഹിരാകാശ നിലയത്തിലെ യാത്രികര്‍ ദിവസവും 16 സൂര്യോദയവും 16 അസ്തമയവും കാണുന്നു! അത് വെച്ച് നോക്കിയാല്‍ ഇത്തവണ സുനിതാ വില്യംസ് 257 സൂര്യോദയത്തിന് പകരം കണ്ടത് 4592 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളുമാണ്.

മൈക്രോ ഗ്രാവിറ്റി കണ്ടീഷന്‍ ആണ് ബഹിരാകാശ നിലയത്തില്‍ ഉള്ളത്. അതിനാല്‍ അവിടെയുള്ള അംഗങ്ങളുടെ പേശികള്‍ക്കും അസ്ഥികള്‍ക്കും ക്ഷയം സംഭവിക്കാം. അത് ഒഴിവാക്കാന്‍ ഓരോ യാത്രികരും ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ.

മൈക്രോ ഗ്രാവിറ്റിയില്‍ മാത്രം നടത്താന്‍ പറ്റുന്ന ചില പരീക്ഷണങ്ങള്‍ ഉണ്ട്. അതിനുള്ള വേദി കൂടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 108 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 3000 ത്തോളം ശാസ്ത്രാന്വേഷണങ്ങള്‍ ഇതിനകം ബഹിരാകാശ നിലയത്തില്‍ നടത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ ലോകത്ത് ഏറ്റവും ഊര്‍ജിതമായി ഗവേഷണം നടക്കുന്ന ഒരു ലാബ് കൂടെയാണ് ബഹിരാകാശ നിലയം.

സുനിതയ്ക്ക് എന്ത് കിട്ടും?

എട്ട് ദിവസത്തേക്ക് സ്‌പേസില്‍ പോയി 287 ദിവസം അവിടെ കഴിയേണ്ടി വന്ന സുനിതയ്ക്കും വില്‍മോറിനും, ആ സഹനത്തിന് എന്ത് പ്രതിഫലം കിട്ടും? ഇരുവരും തിരിച്ചുവരുന്നു എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ ഉയരുന്ന ചോദ്യം ഇതാണ്.

ഇതിനൊരു മറുപടി കഴിഞ്ഞ ദിവസം നാസയുടെ പഴയ ബഹിരാകാശ സഞ്ചാരി നല്‍കിയിരുന്നു. അവര്‍ പറഞ്ഞതിന്‍ പ്രകാരം, ദിവസം വെറും നാല് ഡോളര്‍ (ഏതാണ്ട് 350 രൂപ) വീതമാണ് ഇരുവര്‍ക്കും ശമ്പളം കൂടാതെ അലവന്‍സ് ലഭിക്കുക! ബഹിരാകാശ നിലയത്തിലെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് നാസ വഹിക്കും.

അമേരിക്കയില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഫെഡറല്‍ ഉദ്യോഗസ്ഥ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. ഭൂമിയില്‍ സഞ്ചരിക്കുന്നത് പോലെ മാത്രമേ, ബഹിരാകാശ യാത്രയും പരിഗണിക്കൂ. അല്ലാതെ ഓവര്‍ടൈം സാലറി ഇല്ല.

ഏതായാലും, മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്ര ശുഭകരമാകട്ടെ, സുരക്ഷിതമാകട്ടെ എന്നാശംസിക്കാം.


KERALA
വാക്കുതർക്കം മൂത്ത് അക്രമം; ഇടുക്കി മറയൂരിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
Also Read
user
Share This

Popular

KERALA
KERALA
'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു: വെഞ്ഞാറമൂട് കൊലക്കേസില്‍ അഫാന്‍റെ മാതാവിന്‍റെ നിർണായക മൊഴി