ബാറ്റിംഗിലും ബൌളിംഗിലും മറ്റേതൊരു ടീമിനേക്കാളും വൈവിധ്യമുണ്ട് പഞ്ചാബ് കിംഗ്‌സിന്. എട്ട് ബൌളർമാർക്കെങ്കിലും പന്തേൽപ്പിക്കാനുള്ള അവസരമുണ്ട് ശ്രേയസ് അയ്യർക്ക്.
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സിനെ അവരുടെ ഹോം ഗ്രൌണ്ടിൽ നേരിടാനൊരുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്ലിലെ കരുത്തരായ പഞ്ചാബ് കിംഗ്‌സ് കഴിഞ്ഞ എവേ മത്സരത്തിൽ 245 റൺസടിച്ചിട്ടും ഹൈദരാബാദിന് മുന്നിൽ തോറ്റിരുന്നു.
കഴിഞ്ഞ മത്സരത്തിൽ അഭിഷേക് ശർമ എല്ലാ അഭിനന്ദനങ്ങളും കൈയ്യടക്കിയെങ്കിലും ശ്രേയസ് അയ്യരുടെ പോരാട്ടത്തിൽ അറിയപ്പെടുമെന്ന് കരുതിയ മത്സരമായിരുന്നു അത്. 36 പന്തിൽ 82 റൺസെടുത്താണ് ശ്രേയസ് പുറത്തായത്. 250 റൺസുമായി പഞ്ചാബിൻ്റെ ടോപ് സ്കോററാണ് നായകൻ. ബാറ്റിംഗിലും ബൌളിംഗിലും മറ്റേതൊരു ടീമിനേക്കാളും വൈവിധ്യമുണ്ട് പഞ്ചാബ് കിംഗ്‌സിന്. എട്ട് ബൌളർമാർക്കെങ്കിലും പന്തേൽപ്പിക്കാനുള്ള അവസരമുണ്ട് ശ്രേയസ് അയ്യർക്ക്.
പക്ഷേ കഴിഞ്ഞ മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് മുന്നിൽ ഒന്നും ഫലംകണ്ടില്ല. വിജയവഴിയിലേക്ക് തിരിച്ചെത്താൻ രണ്ടുംകൽപ്പിച്ചിറങ്ങുകയാണ് പഞ്ചാബ്. പരിക്കേറ്റ ലോക്കി ഫെർഗ്യൂസൻ കളിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തിൽ 2 പന്തെറിഞ്ഞപ്പോൾ തന്നെ പരിക്കുമായി കളംവിടുകയായിരുന്നു ലോക്കി.
പ്രിയാംശ് ആര്യ-പ്രഭ്‌സിമ്രൻ സഖ്യം നൽകുന്ന തുടക്കമാണ് ടീമിൻ്റെ കരുത്ത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇനിയൊരു സ്ലോട്ടിനായി അവസരം കാത്തിരിക്കുന്ന താരമാണ് പ്രിയാൻഷ് എന്ന് നിസംശയം പറയാം. അവസാന മത്സരത്തിൽ 13 പന്തിൽ 36 റൺസെടുത്ത പ്രിയാംശാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ചെന്നൈക്കെതിരെ 42 പന്തിൽ 103 റൺസടിച്ച് പ്രതിഭ തെളിയിച്ച പ്രിയാൻഷ്, ആഭ്യന്തര ക്രിക്കറ്റിൽ ഇക്കഴിഞ്ഞ സീസണിലും മിന്നും പ്രകടനമാണ് നടത്തിയത്. ഈ ഐപിഎല്ലിൽ 150 റൺസ് പിന്നിട്ട താരങ്ങളിൽ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് പ്രിയാൻഷിനാണ്. 220 സ്ട്രൈക്ക് റേറ്റിലാണ് പ്രിയാൻഷിൻ്റെ പ്രകടനം.
ALSO READ: പ്രായത്തെ പരിഹസിച്ച് 43കാരൻ ചരിത്രം രചിക്കുന്നു; വിസ്മയമായി ചെന്നൈയുടെ തല
ചെന്നൈയെ ചെപ്പോക്കിൽ തകർത്ത് തരിപ്പണമാക്കിയാണ് കൊൽക്കത്ത മൊഹാലിയിലെത്തുന്നത്. ചെന്നൈയെ 103ലൊതുക്കി പതിനൊന്നാം ഓവറിൽ മറികടന്നതോടെ റൺറേറ്റിലും കുതിപ്പ് നടത്താനായി കൊൽക്കത്തയ്ക്ക്. കൊൽക്കത്ത നിലവിൽ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.
പഞ്ചാബും കൊൽക്കത്തയും പരസ്പരം ഏറ്റുമുട്ടിയത് 33 മത്സരങ്ങളിലാണ്. കൊൽക്കത്തയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 21 മത്സരങ്ങളിൽ കൊൽക്കത്തയും 12 മത്സരങ്ങളിൽ പഞ്ചാബും ജയിച്ചു. അവസാന മത്സരത്തിൽ പക്ഷേ പഞ്ചാബിനായിരുന്നു ജയം. കഴിഞ്ഞ സീസണിൽ 8 വിക്കറ്റിനാണ് പഞ്ചാബ് കൊൽക്കത്തയെ തോൽപ്പിച്ചത്. പ്ലേ ഓഫ് സ്പോട്ടാണ് ഇരുവരുടെയും ലക്ഷ്യം. ഓരോ മത്സരങ്ങളുടെ ഇടവേളയിലും ജയവും തോൽവിയുമായി മാറിമാറിയാണ് പഞ്ചാബിൻ്റെയും കൊൽക്കത്തയുടെയും സഞ്ചാരം. ആ കണക്കിൽ ഭാഗ്യം ഇത്തവണ പഞ്ചാബിന് കിട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.