ഇസ്രയേൽ ആക്രമണത്തിൽ വീണുപോയിട്ടില്ലെന്ന് ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രതികരിച്ചിരുന്നു
ലെബനനിലേക്ക് 100ലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍. ദക്ഷിണ ലെബനനിലേക്ക് 52ഓളം ആക്രമണങ്ങള്‍ നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, തിരിച്ചടിച്ചെന്നാണ് ലെബനന്റെ അവകാശവാദം. വടക്കന്‍ ഇസ്രയേലിലെ സൈനിക താവളങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ലെബനന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ഇസ്രയേൽ ആക്രമണങ്ങളില്‍ വീണുപോയിട്ടില്ലെന്ന് ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രതികരിച്ചിരുന്നു. ആയിരക്കണക്കിന് ലെബനൻ പൗരന്മാരെ ഒറ്റയടിക്ക് കൊല്ലാനുള്ള പദ്ധതിയാണ് ഇസ്രയേൽ നടപ്പാക്കിയതെന്ന് പേജർ ആക്രമണങ്ങൾക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഹസ്സൻ നസറുള്ള വെളിപ്പെടുത്തിയിരുന്നു. ഇസ്രയേൽ ആക്രമണങ്ങളെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഹസ്സൻ നസറുള്ള, ലെബനൻ്റെ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
"ഇസ്രയേലിന് സാങ്കേതിക ശേഷി കൂടുതലുണ്ട് എന്നത് തങ്ങൾക്കറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഉണ്ടായത് വലിയ ആക്രമണമാണ്. ഇസ്രയേൽ എല്ലാ അതിരുകളും ലംഘിച്ചു. പക്ഷെ തങ്ങൾ തോറ്റ് പോയിട്ടില്ല. എത്ര വലിയ ആക്രമണങ്ങൾ ഉണ്ടായാലും ഗാസയെ പിന്തുണക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഹസ്സൻ നസറുള്ള പറഞ്ഞു. ഗാസയിൽ നിന്ന് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കും വരെ ഞങ്ങൾ പിന്മാറില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ജോ ബൈഡൻ
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് തുടർച്ചയായ സ്ഫോടന പരമ്പര അരങ്ങേറിയിരുന്നു. ആദ്യം പേജറുകളും പിന്നീട് വാക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചത്. നിലവിൽ വാക്കി-ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയിട്ടുണ്ട്. 608 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു.അതേസമയം, ഹസ്സൻ നസറുള്ളയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.