ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് യുവരാജിൻ്റെ മാതാപിതാക്കൾ പഴയകാല സംഭവങ്ങൾ വെളിപ്പെടുത്തിയത്.
പരിശീലന സമയത്ത് അഭിഷേക് ശർമയേയും ശുഭ്മാൻ ഗില്ലിനേയും കോച്ചായ യുവരാജ് സിങ് കഠിനമായാണ് പരിശീലിപ്പിച്ചിരുന്നതെന്ന വെളിപ്പെടുത്തലുമായി യുവിയുടെ മാതാപിതാക്കൾ. ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് യുവരാജിൻ്റെ മാതാപിതാക്കൾ പഴയകാല സംഭവങ്ങൾ വെളിപ്പെടുത്തിയത്.
അഭിഷേക് ശർമയുടെ അച്ഛന് അവനെ ഒറ്റയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് അവനെ യുവരാജ് സിങ്ങിന്റെ കീഴിലാക്കി പോയതെന്നാണ് യുവിയുടെ പിതാവ് യോഗ്‌രാജ് സിംഗ് പറയുന്നത്. "യുവരാജ് പലപ്പോഴും അവനെ നന്നായി വഴക്കുപറഞ്ഞിരുന്നു. ഇടയ്ക്ക് രാത്രി പാർട്ടികൾക്കും കാമുകിമാർക്കും ഒപ്പം പോകുന്ന അഭിഷേകിനെ യുവരാജ് ചീത്തവിളിച്ചിരുന്നു. രാത്രി 9 മണിയായി.. ഉറങ്ങാൻ പോകൂവെന്ന് യുവി ഒരിക്കൽ ദേഷ്യത്തിൽ അലറിയതായി ഓർക്കുന്നു. പിന്നെ അവൻ ഫോൺ കൊടുത്ത് ഉറങ്ങാൻ കിടന്നു. അവനെ മുറിയിലിട്ട് പൂട്ടാൻ പറഞ്ഞു. അഭിഷേകിൻ്റെ അച്ഛനോട് രാവിലെ അഞ്ച് മണിക്ക് തന്നെ ഉണർത്താനും യുവി ഏർപ്പാടാക്കിയിരുന്നു," യോഗ്‌രാജ് ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
"ശുഭ്മാൻ ഗില്ലിൻ്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത്? ഒരു വജ്രം മറ്റൊരു വജ്രത്തിന്റെ കൈകളിൽ എത്തുമ്പോൾ അതിന് എന്ത് സംഭവിക്കും? അത് കോഹിനൂർ ആയി മാറുന്നു. അഭിഷേക് ശർമയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഈ വജ്രം തെറ്റായ കൈകളിൽ എത്തിയിരുന്നെങ്കിൽ പൊട്ടിച്ചിതറിയേനെ. ഇന്ത്യയിലെ പല കളിക്കാരും സമാനമായി തകർന്നുപോകുന്നുണ്ട്," യോഗ്‌രാജ് കൂട്ടിച്ചേർത്തു.
രണ്ട് യുവതാരങ്ങളും യുവരാജിനെ നന്നായി ഭയപ്പെടുന്നുണ്ടെന്ന് യുവിയുടെ അമ്മ ഷബ്നം സിങ് പറഞ്ഞു. "യുവരാജ് അവരെ ഉപദേശിക്കുമ്പോൾ വളരെ കർശനക്കാരനായിരുന്നു. ഇന്നും അദ്ദേഹം അവരുടെ പ്രകടനങ്ങളെയും ഗെയിം പ്ലേയെയും കുറിച്ച് അവരോട് സംസാരിക്കുന്നുണ്ട്. അഭിഷേകിൻ്റേയും ഗില്ലിൻ്റേയും കളി കാണുമ്പോൾ തനിക്ക് വളരെ പരിഭ്രാന്തി തോന്നാറുണ്ടെന്നും യുവരാജ് വെളിപ്പെടുത്തിയിട്ടുണ്ട്," ഷബ്നം സിങ് വെളിപ്പെടുത്തി.
ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവുമുയർന്ന സ്കോർ എന്ന റെക്കോർഡ് അഭിഷേക് ശർമ അടുത്തിടെ തകർത്തിരുന്നു. പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തിൽ 141 റൺസുമായി അവിസ്മരണീയ പ്രകടനമാണ് താരം നടത്തിയത്. 14 ഫോറുകളും പത്ത് സിക്സറുകളും സഹിതം ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന വിജയലക്ഷ്യം പിന്തുടരാനും താരം ടീമിനെ സഹായിച്ചു. 2024 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 16 ഇന്നിംഗ്സുകളിൽ നിന്ന് 484 റൺസ് നേടി അതിശയിപ്പിക്കുന്ന പ്രകടനം നടത്താനും ശ്രദ്ധാകേന്ദ്രമാകാനും അഭിഷേകിനായി. തൊട്ടുപിന്നാലെ ഇന്ത്യൻ ടി20 ടീമിൽ ഇടം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതിനോടകം 16 ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും അഭിഷേകിൻ്റെ പേരിലുണ്ട്.