ജനങ്ങള്‍ക്കും അപ്പുറം പരമോന്നതമായി ഒന്നുമില്ല. നമ്മള്‍ ഇന്ത്യക്കാര്‍ എന്ന തില്‍ തന്നെ അതിന്റെ ശക്തിയുണ്ട്. മറ്റൊന്നും അതിനുമുകളിലല്ലെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ പരമാധികാരത്തെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റ് ആണ് പരമോന്നതമായിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ ആണ് ഭരണഘടനയുടെ പരമാധികാരികള്‍ എന്നുമായിരുന്നു ജഗ്ദീപ് ധന്‍കറുടെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കും അപ്പുറം പരമോന്നതമായി ഒന്നുമില്ല. നമ്മള്‍ ഇന്ത്യക്കാര്‍ എന്ന തില്‍ തന്നെ അതിന്റെ ശക്തിയുണ്ട്. മറ്റൊന്നും അതിനുമുകളിലല്ലെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ALSO READ: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നൂറ് റാങ്കുകളിൽ ഏഴ് മലയാളികൾ
സുപ്രീം കോടതി അതിന്റെ അധികാര പരിധി ലംഘിച്ചുവെന്നും എക്‌സിക്യൂട്ടീവിന്റെ അധികാര പരിധിയില്‍ കടന്നു കയറിയെന്നും ഉപരാഷ്ട്രപതി അടുത്തിടെ പറഞ്ഞിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെയാണ് ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തിയത്.
സുപ്രീംകോടതിക്ക് നല്‍കുന്ന സവിശേഷ അധികാരം ജനാധിപത്യത്തിനെതിരായ ആണവായുധമായി മാറുന്നെന്നായിരുന്നു ജഗദീപ് ധന്‍കറിന്റെ പ്രസ്താവന. കോടതികള്‍ രാഷ്ട്രപതിയെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
'ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തി നടപ്പിലാക്കുകയും, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്ന് ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. 'സമയബന്ധിതമായി തീരുമാനമെടുക്കാന്‍ ജഡ്ജിമാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഒരു ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ല. ഭരണഘടന അനുഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള ഒരു അവകാശം മാത്രമാണ് ജഡ്ജിമാര്‍ക്കുള്ളത്. എന്നാല്‍ നിയമനിര്‍മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാര്‍ നമുക്കുണ്ട്. കാരണം അവര്‍ക്ക് രാജ്യത്തെ നിയമം ബാധകമല്ല,'- ജഗദീപ് ധന്‍കര്‍ പറഞ്ഞു.