അതിർത്തി നിർണ്ണയ പ്രക്രിയ മുഴുവൻ രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്
ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പ്രസിഡൻ്റുമായ ജഗൻ മോഹൻ റെഡ്ഡി. വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് കത്ത്. ലോക്സഭയിലോ രാജ്യസഭയിലോ ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിൽ മണ്ഡല പുനർനിർണയം നടപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.
അതിർത്തി നിർണ്ണയ പ്രക്രിയ മുഴുവൻ രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഊന്നിപ്പറയുന്നു. നയരൂപീകരണത്തിലും നിയമനിർമ്മാണത്തിലും ചില സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ മാത്രമല്ല, ഇന്ത്യയിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന്റെ ആഴത്തിലുള്ള വികാരങ്ങളെയും ഇത് ബാധിക്കും. വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ജനസംഖ്യാ നിയന്ത്രണത്തിലെ അസന്തുലിതാവസ്ഥ ഒരു പ്രധാന പ്രശ്നമാണ് എന്നും കത്തിൽ പറയുന്നു.
ALSO READ: ലോക്സഭാ മണ്ഡല പുനഃനിർണയം; പ്രതിഷേധം ശക്തമാക്കുമെന്ന് സ്റ്റാലിൻ വിളിച്ച ജോയിന്റ് ആക്ഷൻ കൗൺസിൽ യോഗം
വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതിനിടെയാണ് ജഗൻ മോഹൻ റെഡ്ഡി കത്തയച്ചത്. അതേസമയം, ഡിഎംകെ സംഘടിപ്പിച്ച അതിർത്തി നിർണ്ണയത്തെക്കുറിച്ചുള്ള സർവകക്ഷി യോഗത്തിൽ വൈഎസ്ആർസിപി പങ്കെടുത്തിരുന്നില്ല.
രാജ്യത്ത് ജനസംഘ്യടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലം പുനഃസംഘടിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ യോഗം ചേർന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ യോഗത്തിനെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി എംപി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.