എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും കാഷ് പട്ടേല്‍ നൽകി
യുഎസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡോണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.
Also Read: 'ട്രംപിനെ വിമർശിക്കുന്നതു നിർത്തൂ'; യുക്രെയ്‌നോട് ധാതു കരാറിൽ ഒപ്പിടാന്‍ ആവശ്യപ്പെട്ട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഫെഡറൽ ഏജൻസിയെ സുതാര്യവും, ഉത്തരവാദിത്തമുള്ളതും, നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.
'എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിനുശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്. സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി - പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് - ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും', കാഷ് പട്ടേൽ എക്സിൽ കുറിച്ചു.
അധികാരം ഏറ്റെടുത്തതിനു പിന്നാലെ എഫ്ബിഐയെയും അതിന്റെ മാതൃസ്ഥാപനമായ നീതിന്യായ വകുപ്പിനെയും തന്റെ കാഴ്ചപ്പാടിന് അനുസരിച്ച് മാറ്റിയെടുക്കാനുള്ള പദ്ധതികൾ ട്രംപ് ആവിഷ്കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏജൻസിയുടെ പ്രധാന വിമർശകരിൽ ഒരാളായ കാഷ് പട്ടേലിനെ തലവനാക്കുന്നത്. ഇത് എഫ്ബിഐക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കഴിഞ്ഞ മാസം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് 2021, ജനുവരി ആറിന് നടന്ന യുഎസ് ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു അസാധാരണ നീക്കമാണ്. എഫ്ബിഐയിലെ പല മുതിർന്ന ഉദ്യോഗസ്ഥരെയും ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് പുറത്താക്കുകയും ചെയ്തിരുന്നു.
ക്രിസ്റ്റഫർ വ്രേയ്ക്ക് പകരക്കാരനായാണ് കാഷ് പട്ടേൽ അധികാരത്തിലെത്തുന്നത്. ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് 10 വർഷത്തെ കാലാവധി പൂർത്തിയാക്കിയ വ്രേ ഓഫീസ് വിട്ടത്. പട്ടേൽ മുമ്പ് ഫെഡറൽ ഡിഫൻഡറായും നീതിന്യായ വകുപ്പിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു. ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിൽ പ്രവർത്തിക്കുമ്പോൾ എഫ്ബിഐയുടെ റഷ്യ അന്വേഷണത്തെക്കുറിച്ചുള്ള വിമർശനാത്മക വിശകലനത്തിലൂടെയാണ് കാഷ് പട്ടേൽ ട്രംപിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.