വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻ്റെ മരണം ഏറെ ദുഖകരമായ സംഭവമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. വിഷയത്തിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
ALSO READ: ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മുഹമ്മദ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ സെൻ്ററിൽ നടന്ന ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഷഹബാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും,ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിക്കുന്നത്.
വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്. പുലർച്ചെ 12.30 ഓടെയാണ് മുഹമ്മദ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടിയേറ്റ് തലച്ചോറ് കലങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ.