പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വിഷയം സഭയിൽ സബ്മിഷനായി ഉന്നയിച്ചത്.
ആശ വർക്കർമാരുടെ സമരത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. വിഷയം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കണക്കുകൾ നിരത്തിയായിരുന്നു മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിന് മറുപടി നൽകിയത്. ചർച്ചകൾ പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയാണെന്ന മന്ത്രി എം.ബി.രാജേഷിൻ്റെ മറുപടിയെത്തുടർന്ന് സഭാതലം ബഹളത്തിൽ മുങ്ങി.
തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വിഷയം സഭയിൽ സബ്മിഷനായി ഉന്നയിച്ചത്. ആശാ വര്‍ക്കര്‍മാരുടെയും, കഴിഞ്ഞ ദിവസം തുടങ്ങിയ അങ്കണവാടി ജീവനക്കാരുടേയും സമരം സർക്കാർ മുൻകൈയെടുത്ത് തീർക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ ആവശ്യം.
സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് സമരം ഒത്തുതീരാത്തതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ എം.ബി.രാജേഷ് പറഞ്ഞു. കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണിത്. സമരം നടക്കുമ്പോൾ കേന്ദ്രം രാജ്യസഭയിൽ നൽകിയ മറുപടി കേരളം നൽകുന്ന ഓണറേറിയം 6000 എന്നതാണ്. കേരളം നൽകുന്നത് 7000 രൂപയാണെന്ന് സമരം ചെയ്യുന്നവർക്കും എല്ലാവർക്കും അറിയാം. ഈ മറുപടി രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് നൽകിയത്. ആശമാർക്ക് ഉറപ്പായി കിട്ടുന്ന പതിനായിരം രൂപയിൽ 8200 രൂപയും നൽകുന്നത് സംസ്ഥാനമാണ്. കോൺഗ്രസിന്റെയോ ലീഗിന്റെയോ സംഘടനകൾ പോലും ഈ സമരത്തിനൊപ്പം ഇല്ല. ഐഎൻടിയുസി പോലും വിമർശിക്കുന്ന സമരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു.
അതേസമയം സർക്കാരിൻ്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. സമരത്തെ സർക്കാർ പുച്ഛിക്കുകയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
തുടർന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വാക്കൗട്ട്.
ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം നാല്പതാം ദിനത്തിലേക്കും നിരാഹാര സമരം രണ്ടാം ദിനത്തിലേക്കും കടന്നു. ഇന്നലെ നിരാഹാരം തുടങ്ങിയ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ.ബിന്ദു, തങ്കമണി, ഷിജ എന്നിവർ സമരം തുടരുന്നു.
ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാകാതെ മന്ത്രി വീണാ ജോർജ് മടങ്ങിയെത്തി. സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുംവിധമായിരുന്നു ഡെൽഹി യാത്ര സംബന്ധിച്ച ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നത് സത്യമാണ്. എന്നാൽ ഇന്നലെത്തന്നെ മന്ത്രിയെ കാണാനാകുമെന്ന് പറഞ്ഞിട്ടില്ല. കാണാനായില്ലെങ്കിൽ നിവേദനം നൽകി മടങ്ങുമെന്ന് നേരത്തേ തന്നെ താൻ പറഞ്ഞിരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.