സുരേഷ് ഗോപി ആലോചിച്ച് സംസാരിക്കണമെന്നും സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു ന്യൂസ് മലയാളത്തോട് പറഞ്ഞു.
സെക്രട്ടേറിയറ്റ് പടിക്കലിലെ സമര വേദിയിലേക്ക് ക്ഷണിച്ചിട്ടാണ് എത്തിയതെന്ന വെളിപ്പെടുത്തലിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ ആശ വർക്കേഴ്സ് അസോസിയേഷൻ. ബിജെപി അനുഭാവമുള്ള ആശമാരാണ് കേന്ദ്രമന്ത്രിയെ ക്ഷണിച്ചത്. സംസ്ഥാന സർക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം. സുരേഷ് ഗോപി ആലോചിച്ച് സംസാരിക്കണമെന്നും സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു ന്യൂസ് മലയാളത്തോട് പറഞ്ഞു.
സമരസമിതിയുടെ ഭാഗത്തുനിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവർ ഉണ്ട്. അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണ് നേരിൽ കണ്ടത്. എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. ഇടതുപക്ഷക്കാരെയും വിളിച്ചു, പക്ഷേ അവർ എത്തിയില്ല. പ്രശ്ന പരിഹാരമാണ് എപ്പോഴും ലക്ഷ്യം. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ്. ആലോചിച്ച് സംസാരിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ലെന്നും എം.എ. ബിന്ദു പറഞ്ഞു.
"എടുത്തുചാടി സംസ്ഥാന സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. വീണാ ജോർജിനെ കുറ്റം പറയാനാകില്ല. അതാണ് താൻ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുർവാഖ്യാനം ചെയ്തു. വിഷയത്തിന്റെ ഗൗരവം ചോർന്ന് പോകും. മൂല്യം തകർക്കാൻ മാധ്യമങ്ങൾ കത്രിക വച്ചു. ബിഎംഎസിന്റെ യൂണിറ്റ് രൂപീകരിച്ചതിനെക്കുറിച്ചുള്ള കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. താൻ തന്റെ പക്ഷമാണ് നോക്കുന്നത്, മറ്റുള്ളവരുടെ വാഖ്യാനം നോക്കാറില്ല. ആശാ വർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാ വർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ" എന്നുമാണ് അവർ പറഞ്ഞത്.