രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ഇയാളെ തിരുവനന്തപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്
യുഎസിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരളത്തിൽ അറസ്റ്റിലായി. ലിത്വാനിയൻ പൗരൻ അലക്‌സേജ് ബെസിയോക്കോവാണ് കേരള പൊലീസിൻ്റെ പിടിയിലായത്. രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ഇയാളെ തിരുവനന്തപുരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
റാൻസംവെയർ, കമ്പ്യൂട്ടർ ഹാക്കിംഗ്, മയക്കുമരുന്ന് ഇടപാടുകൾ, തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ഇയാൾ 'ഗാരൻ്റക്സ്' എന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനം നടത്തിയിരുന്നു. യുഎസ് സീക്രട്ട് സർവീസ് രേഖകൾ പ്രകാരം, ആറ് വർഷക്കാലം ബെസ്സിയോക്കോവ് ഗാരൻ്റക്സിന് നിയന്ത്രിക്കുകയും അതിൻ്റെ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.
ALSO READ: പാർക്കിങ്ങിനെ ചൊല്ലി തർക്കം; അയൽക്കാരൻ്റെ ആക്രമണത്തിൽ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു
ഇത് ഭീകര സംഘടനകൾ ഉൾപ്പെടെ കുറഞ്ഞത് 96 ബില്യൺ ഡോളറിൻ്റെ (8 ലക്ഷം കോടിയിലധികം രൂപ) ക്രിപ്‌റ്റോകറൻസി ഇടപാടുകൾക്ക് പണം വെളുപ്പിക്കൽ സൗകര്യമൊരുക്കുകയും ഉപരോധങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. "ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാൽ ഗാരൻ്റക്സിന് കോടിക്കണക്കിന് വരുമാനം വർധിച്ചു. ഹാക്കിംഗ്, റാൻസംവെയർ, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് സൗകര്യമൊരുക്കാൻ ഇത് ഉപയോഗിച്ചു", അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നടത്താനുള്ള ഗൂഢാലോചന, യുഎസ് ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ലംഘിക്കാനുള്ള ഗൂഢാലോചന, ലൈസൻസില്ലാത്ത പണ സേവന ബിസിനസ് നടത്താനുള്ള ഗൂഢാലോചന എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് യുഎസ് ഇയാൾക്കെതിരെ ചുമത്തിയത്. യുഎസ് ഉദ്യോഗസ്ഥർ വിദേശകാര്യ മന്ത്രാലയത്തിന് അറിയിപ്പ് നൽകുകയും, ഇതിനെത്തുടർന്ന്, സിബിഐയും കേരളാ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.