കുറ്റപത്രത്തിന് ഒപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരായ ഇഡി നീക്കം നിർണായക ഘട്ടത്തിലേക്ക്. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം.
മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ്എഫ്ഐഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിന് ഒപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.
വീണ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്. വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ റിപ്പോർട്ടിൽ പറയുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍. 2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.