കല്യാണിയിലെ രത്തലയിലെ തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്
പശ്ചിമ ബംഗാളിലെ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. നാദിയ ജില്ലയിൽ ഉച്ചതിരിഞ്ഞ് നടന്ന അപകടത്തിൽ നാല് പേർ മരിച്ചതായിട്ടാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കല്യാണിയിലെ ജെഎൻഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീ അണയ്‌ക്കാനുള്ള നടപടികൾ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കല്യാണിയിലെ രത്തലയിലെ തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ മരിച്ച നാല് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ യൂണിറ്റിന് വ്യാപക നാശനഷ്ടമുണ്ടായതായാണ് പിടിഐ റിപ്പോർട്ട്. അപകട വിവരം അറിഞ്ഞതും അഗ്നിശമന സേനയ്‌ക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ഒന്നര മണിക്കൂറെടുത്ത് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ നിന്നും നാല് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അതേസമയം, ഫോറൻസിക് സംഘം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.
സ്ഫോടനത്തിൽ ഫാക്ടറി മുഴുവൻ തകർന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന് കാരണമായേക്കാവുന്ന ഷോർട്ട് സർക്യൂട്ടിലേക്കാണ് പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. "വളരെ തിരക്കേറിയ ഒരു പ്രദേശമായിരുന്നു അത്, ഫാക്ടറിക്ക് ശരിയായ അനുമതികൾ ഇല്ലെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഈ യൂണിറ്റ് എങ്ങനെയാണ് പ്രവർത്തിച്ചുവന്നിരുന്നതെന്ന് ഞങ്ങൾ അന്വേഷിച്ചുവരികയാണ്" ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചും സുരക്ഷാ ചട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള വീഴ്ചകളെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചു.
2023 മുതൽ പശ്ചിമ ബംഗാളിൽ പടക്ക നിർമാണശാലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ചമ്പഹതിയിലും ഡയമണ്ട് ഹാർബറിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.