ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാരിന് ആശ്വാസം. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധി. ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കികൊണ്ടുള്ള സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
നേരത്തെ വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാരെന്നതിനാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരായ വഖഫ് സംരക്ഷണ സമിതിയുടെ പക്ഷം. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കുകയാണ്. പ്രസക്തമായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. അന്വേഷണ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കില്ലെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു. അന്വേഷണ കമ്മീഷനായ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തി വെച്ചതാണ്.
കോടതിയോ സർക്കാരോ പ്രവർത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാൽ പൊതുതാൽപര്യമില്ലെന്നും വഖഫ് സംരക്ഷണ വേദി കോടതിയെ അറിയിച്ചിരുന്നു.