നേരത്തെ നിലവിലുണ്ടായിരുന്ന വഖഫ് ഭരണ സമിതിയുടെ അറിവോടെയാണ് ഭൂമി സ്വന്തമാക്കാൻ ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന കോളേജ് മാനേജ്‌മെന്റ് ശ്രമിച്ചതെന്നാണ് ആരോപണം
വഖഫ് ഭൂമി വിഷയം മുസ്ലീം ലീഗിന് എതിരെ രാഷ്ട്രീയ ആയുധമാക്കി സിപിഐഎം. കണ്ണൂർ തളിപ്പറമ്പിലെ സർസെയ്‌ദ് കോളേജ് സ്ഥിതിചെയ്യുന്ന 25 ഏക്കർ വഖഫ് ഭൂമി മുസ്ലീം ലീഗ് നേതാക്കൾ സ്വന്തമാക്കാൻ ശ്രമിക്കുന്നെന്നാണ് ആരോപണം. ഇതിനായി തളിപ്പറമ്പിലെ ഭൂമി വഖഫ് അല്ലെന്ന് സത്യവാങ്മൂലം നൽകിയെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രി നേരിട്ടാണ് ലീഗിന് എതിരെ ആക്രമണം കടുപ്പിക്കുന്നത്.
തളിപ്പറമ്പ് ജമാ അത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമിയിലാണ് സർസെയ്‌ദ് കോളേജിന്റെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1966 ൽ ആരംഭിച്ച കോളജിന് 1967 ലാണ് അന്നത്തെ മുത്തവല്ലിയായ കെ.വി. സൈനുദ്ധീൻ ഹാജി ഭൂമി അനുവദിച്ചത്. ഈ ഭൂമിക്ക് തങ്ങളാണ് നികുതി അടച്ചുവരുന്നത് എന്നാണ് കോളേജ് മാനേജ്‌മെന്റ് പറയുന്നത്.
2021ൽ രണ്ട് സ്വകാര്യ വ്യക്തികൾ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടയ്ക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആവശ്യം പരിഗണിച്ച തളിപ്പറമ്പ് തഹസീൽദാർ കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്കിടെയാണ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഈ സത്യവാങ്മൂലത്തിൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണെന്നുമാണ് ആരോപണം. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ ഉന്നയിക്കുകയും ചെയ്തു. ഭൂമി സ്വന്തം പേരിലാക്കാൻ കോളേജ് മാനേജ്‌മെന്റ് നടത്തുന്ന ശ്രമം വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങളെ തുരങ്കം വെക്കുന്നുവെന്ന് വഖഫ് ഭൂമി സംരക്ഷണ സമിതി ചെയർമാൻ കരീം.
അതേസമയം, വഖഫ് ഭൂമിയല്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും കോളജിനെ തകർക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നുമാണ് സർ സെയ്‌ദ് കോളേജ് മാനേജരും മുസ്ലീംലീഗ് നേതാവുമായ അള്ളാംകുളം മഹമൂദ് പറയുന്നത്. ഭൂമി തർക്കം രാഷ്ട്രീയ പോരാട്ടമായും മാറിക്കഴിഞ്ഞു. പാർലമെന്റിൽ വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്ത മുസ്ലീം ലീഗിന്റെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഖഫ് ഭൂമി സ്വന്തമാക്കാനാണ് ശ്രമമെന്ന് സിപിഐഎം ആരോപിക്കുന്നു.
നേരത്തെ നിലവിലുണ്ടായിരുന്ന 18 അംഗ വഖഫ് ഭരണ സമിതിയുടെ അറിവോടെയാണ് ഭൂമി സ്വന്തമാക്കാൻ ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന കോളേജ് മാനേജ്‌മെന്റ് ശ്രമിച്ചതെന്നാണ് ആരോപണം. പുതിയ മുത്തവല്ലി ചുമതലയേറ്റതിന് പിന്നാലെയാണ് ഈ നീക്കത്തെ പ്രതിരോധിച്ചതെന്നും വഖഫ് ഭൂമി സംരക്ഷണ സമിതി പറയുന്നു. തളിപ്പറമ്പ് ജുമാ അത്ത് പള്ളിക്ക് കീഴിൽ 600 ഏക്കർ ഭൂമിയാണ് ആകെ വഖഫ് ചെയ്തിരുന്നത്. എന്നാൽ ഇതിൽ 100 ഏക്കറിൽ താഴെ ഒഴിച്ച് മറ്റെല്ലാം സ്വകാര്യ വ്യക്തികൾ കയ്യടക്കിയെന്നും ഇവർ പറയുന്നു. വഖഫ് ബില്ലിനെതിരെ സമരം ശക്തമാക്കുമ്പോഴും നേരത്തെയുണ്ടായിരുന്ന വഖഫ് ഭരണസമിതി ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകാൻ കൂട്ടുനിന്നെന്ന് സമ്മതിക്കുകയാണ് ഇവർ.