മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതായാലും തങ്ങൾക്ക് കിട്ടിയ സൈക്കിളുകളുടെ ഉടമകൾക്ക് ഓരോരുത്തരും അവ തിരിച്ച് എത്തിക്കുകയാണ്
കണ്ണൂർ കണ്ണാടിപ്പറമ്പിലെ വീടുകളിൽ നിന്ന് സൈക്കിളുകൾ കാണാതാവുന്നത് പതിവാകുന്നു. എന്നാൽ കാണാതാവുന്ന സൈക്കിളുകൾക്ക് പകരം മറ്റൊരു സൈക്കിൾ വെക്കുകയും ചെയ്യും. ഈ സൈക്ലിക് പരിപാടിക്ക് പിന്നിൽ ആരെന്ന് അറിയാതെ വട്ടം ചുറ്റുകയാണ് നാട്ടുകാർ.
ALSO READ: പുതിയ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ പോകുന്ന സൈക്കിൾ ഒരു നാടിനെയാകെ വട്ടം കറക്കുകയാണ്. കണ്ണൂർ കണ്ണാടിപ്പറമ്പിൽ വീടുകളിൽ നിന്ന് സൈക്കിളുകൾ കാണാതാവുന്നു. എന്നാൽ ഇതിനെ മോഷണം എന്ന് പറയാനുമാവില്ല. കാരണം നഷ്ടപ്പെട്ട സൈക്കിളിന് പകരം മറ്റൊരു സൈക്കിൾ മുറ്റത്തുണ്ടാകും. ശാദുലിപ്പള്ളിയിലെ ശ്രീധരൻ മേസ്തിരിയുടെ വീട്ടിൽ നിന്നായിരുന്നു തുടക്കം. ഇവിടുത്തെ സൈക്കിൾ എടുത്തുകൊണ്ടുപോയി മാഹിറ എന്നവരുടെ വീട്ടിൽ വെക്കുകയും അവിടെ ഉണ്ടായിരുന്ന സൈക്കിൾ കൊണ്ടുപോവുകയും ചെയ്തു. ഈ മാസം 10ന് ഉച്ചക്കായിരുന്നു മാഹിറയുടെ വീട്ടിൽ നിന്ന് സൈക്കിൾ കാണാതായത്. ഇതേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയിൽ വാരം റോഡിലെ ലതീഷിന്റെ വീട്ടിൽ നിന്ന് മകൾ വൈശാലിയുടെ സൈക്കിളും കാണാതായി. മാഹിറയുടെ വീട്ടിൽ നിന്നെടുത്ത സൈക്കിൾ ഇവിടെ പകരമായി വെച്ചിട്ടുമുണ്ടായിരുന്നു.
സംഭവം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലതീഷ് പ്രചരിപ്പിച്ചതോടെ വൈശാലിയുടെ സൈക്കിൾ കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പുറത്ത് ഉണ്ടെന്ന് വിവരം ലഭിച്ചു. ആരാണ് എന്തിനാണ് ഇത് ചെയ്യുന്നത് എന്നറിയാൻ പോലീസിനെ സമീപിച്ചിരിക്കുകയാണ് ഇവരിപ്പോൾ. മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതായാലും തങ്ങൾക്ക് കിട്ടിയ സൈക്കിളുകളുടെ ഉടമകൾക്ക് ഓരോരുത്തരും അവ തിരിച്ച് എത്തിക്കുകയാണ്.
ALSO READ: സാമ്പത്തിക ഇടപാടില്‍ തര്‍ക്കം; പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
വൈശാലിയുടെ സൈക്കിൾ കൊണ്ടുവെച്ച പള്ളിപ്പറമ്പിലെ വീട്ടിൽ നിന്നും സൈക്കിൾ കാണാതായിട്ടുണ്ട്. പകരം ഇതുവരെയും ഇവിടെ സൈക്കിൾ കിട്ടിയിട്ടില്ല. ഈ സൈക്കിൾ എവിടെ കൊണ്ടുവെച്ചു എന്നാണ് ഇനി അറിയേണ്ടത്. അവിടെയും ഈ രീതി ആവർത്തിച്ച് ചുറ്റിക്കൽ തുടരുകയാണോ എന്നും അറിയണം.