രഥോത്സവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു
കല്‍പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ച സാഹചര്യത്തിൽ പ്രചരണ പരിപാടികൾ പുന:ക്രമീകരിക്കാനൊരുങ്ങി മുന്നണികൾ. അതിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് മുന്നണികളിപ്പോൾ. വോട്ടെടുപ്പിന് ഒരാഴ്ചയിലധികം കിട്ടിയെങ്കിലും ചെലവ് കൂടുന്നതിൻ്റെ ആശങ്കയും മുന്നണികൾക്കുണ്ട്. ആദ്യം നവംബര്‍ 13 ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇരുപതിലേക്കാണ് മാറ്റിയത്. രഥോത്സവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
നവംബർ 11 ന് കൊട്ടി കലാശവും, 13 ന് വോട്ടെടുപ്പും എന്ന പ്രതീക്ഷയിലായിരുന്നു മൂന്നു മുന്നണികളും. രഥോത്സവം കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവ് വൈകിയതോടെ 13 ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. തീയതി മാറ്റിയതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല പരിപാടികളും ശ്രദ്ധാപൂർവം തീരുമാനിച്ച് നടപ്പിലാക്കുക എന്നതാണ് മുന്നണികൾക്ക് മുന്നിലുള്ള പ്രധാന അജണ്ട. 11 ന് ശേഷം ഭവന സന്ദർശനത്തിന് പ്രാധാന്യം നൽകുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വി. കെ. ശ്രീകണ്ഠൻ പറഞ്ഞു.
ALSO READ: കോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്‌ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്
ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച കൂടി ലഭിച്ചത് വിജയ സാധ്യത വർധിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.എം. ഹരിദാസ് പറഞ്ഞു. തീയതി നീട്ടി വച്ചതിനാൽ സ്ഥാനാർഥിക്ക് കൂടുതൽ വോട്ടർമാരെ നേരിൽ കാണാൻ സമയം ലഭിക്കുന്നു എന്നത് ഗുണകരമാണെന്നും,മുതിർന്ന ദേശീയ സംസ്ഥാന നേതാക്കൾ അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തുമെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.
ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ സരിൻ്റെ ചിഹ്നം പരിചയപ്പെടുത്താൻ കൂടുതൽ സമയം കിട്ടി എന്നതാണ് എൽഡിഎഫിനെ സംബന്ധിച്ചുള്ള ആശ്വാസം. വോട്ടെടുപ്പ് തിയ്യതി മാറിയതോടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പരിപാടികൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കാണാമെന്നാണ് കണക്കുകൂട്ടലിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. അതേസമയം കള്ളപ്പണ ആരോപണത്തിൻ്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധന ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ മിന്നൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് ഇന്നലെ പാലക്കാട് കെപിഎം ഹോട്ടലിൽ വച്ച് നടന്ന സംഭവവികാസങ്ങൾ.